കാഞ്ഞിരപ്പള്ളി: മണ്ഡലകാലം ആരംഭിക്കാന്‍ ഇരുപത്തെട്ടു ദിവസം മാത്രം ശേഷിക്കെ തീര്‍ത്ഥാടകര്‍ ദേശീയപാതയില്‍ നിന്നു തന്നെ കാനനയാത്ര ആരംഭിക്കേണ്ട അവസ്ഥയാണ് നിലവില്‍.
ദേശീയ പാതയിലെ കുഴികള്‍ താത്ക്കാലികമായി അടച്ചത് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്വാസം. പാതയോരങ്ങള്‍ കാടുകള്‍ വളര്‍ന്ന് കാഴ്ച മറക്കുന്നു. ദിശാബോര്‍ഡുകള്‍ പലതും കാടുകയറി മറഞ്ഞ അവസ്ഥയിലാണ്. വളവുകളിലെ കാടുകള്‍ അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു.
ദേശീയ പാതയും, കോരൂത്തോട്–കാളകെട്ടി–മൂക്കന്‍പെട്ടി ശബരിമല സമാന്തരപാതയോരവും കാടുകയറി വാഹനയാത്ര അപകടകരമായി. മധുര, തേനി,കമ്പം,ഡിണ്ടിഗല്‍, കുമളി ഭാഗത്തു നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ മുണ്ടക്കയത്തു നിന്നു വരിക്കാനി–കോരൂത്തോട്–കുഴിമാവ്–ആനക്കല്ല്–കാളകെട്ടി മൂക്കംപെട്ടി വഴിയാണു ശബരിമലപാതയില്‍ പ്രവേശിക്കുന്നത്.
പാതയുടെ അഞ്ചു കിലോമീറ്റര്‍ ഭാഗം വനമേഖലയിലൂടെയാണു കടന്നുപോകുന്നത്. ഈ ഭാഗമാണു മുഖ്യമായും കാടുകയറിക്കിടക്കുന്നത്. ഇതുമൂലം ഈ ഭാഗത്ത് എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവുന്നില്ല. ഇതോടെ അപകടസാധ്യത വര്‍ധിച്ചു.
ദേശീയ പാത 183ന്റെ ഓരത്ത് ഗതാഗതത്തിനു തടസ്സമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും, ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചെങ്കിലും മഴ മൂലം ഇതു പൂര്‍ത്തിയാക്കാനായില്ല.
മുണ്ടക്കയത്തുനിന്നും കിഴക്കോട്ടുള്ള ഭാഗത്തെ കാടുവെട്ടാണ് നിര്‍ത്തിവച്ചത്. കോട്ടയം മുതല്‍ കുമളി വരെയുള്ള ഭാഗത്തെ പാതയോരങ്ങളിലെ കാടുകള്‍ വെട്ടിമാറ്റി വൃത്തിയാക്കുന്നതിന് 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: