കേരളം ഹര്‍ത്താലുകളുടെയും നൈമിഷിക സമരങ്ങളുടെയും സ്വന്തം നാടുകൂടിയാണ്. ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനും ജനജീവിതം സ്തംഭിപ്പിക്കാനുമുള്ള അവകാശം ആരും നേടിയിരിക്കുകയാണ്. ഇതിന് രാഷ്ട്രീയ പ്രതിച്ഛായയോ സ്വാധീനമോ ഒന്നും ബാധകമല്ലാതായിരിക്കുന്നു.
ക്രിക്കറ്റില്‍ മലയാളികള്‍ അധികം സെഞ്ച്വറികളൊന്നും അടിച്ച ചരിത്രമില്ല. പക്ഷേ ഹര്‍ത്താലുകളില്‍ കേരളം അടിച്ച സെഞ്ച്വറികള്‍ക്ക് കണക്കില്ല. ഒരു കൊല്ലം ഒരു സെഞ്ച്വറി എന്ന നിരക്കില്‍. ഒരു വര്‍ഷം കേരളം 100 ഹര്‍ത്താല്‍ എങ്കിലും നടത്തിയിരിക്കും. ഒരു ഇടതുപക്ഷ എംഎല്‍എ അസംബ്ലിയില്‍ ആക്രമിക്കപ്പെട്ടതിനും ഹര്‍ത്താല്‍ അരങ്ങേറി. ഇക്കാല്ലം തന്നെ 57 ഹര്‍ത്താലുകളാണ് നടന്നത്. ഇത് ഒക്ടോബറേ ആയിട്ടുള്ളൂ എന്നോര്‍ക്കുക.
സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ചപ്പോഴും കേരളം ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനംപോലും വിലക്കാന്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ തയ്യാറായി എന്നോര്‍ക്കുമ്പോള്‍ മലയാളി സാക്ഷരരോ നിരക്ഷരരോ എന്ന സംശയംപോലും ഉദിക്കുന്നു.
അഭ്യസ്ത വിദ്യരായ മലയാളികള്‍ പക്ഷേ ഹര്‍ത്താല്‍ ആസ്വദിക്കുന്നുവെന്നത് വസ്തുതയാണ്. വെറുതെ വീണുകിട്ടുന്ന ഒരു ഒഴിവുദിവസം. ഹര്‍ത്താലിന്റെ തലേദിവസം തന്നെ മദ്യഷോപ്പുകളില്‍ ക്യൂ നിന്ന് മദ്യം സ്റ്റോക്ക് ചെയ്ത് അവധി ആഘോഷിക്കാനുള്ള അവസരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടിരുന്നു. ആ ചെന്നിത്തല തന്നെയാണ് ഇക്കഴിഞ്ഞ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹൈക്കോടതി 2004 ല്‍ ഹര്‍ത്താല്‍ നിരോധിക്കണം എന്ന അപേക്ഷ നിരസിച്ചിരുന്നു. ബന്ദുകള്‍ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഹര്‍ത്താല്‍ ബന്ദുകളാകുന്ന വിവരം കോടതി കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല,ഹര്‍ത്താലുകള്‍ അക്രമാസക്തമാകുമ്പോള്‍, സ്വത്ത് നാശത്തിന് ഇടവരുത്തുമ്പോള്‍ അതിന് നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദ്ദേശമില്ല. നിയമപരമായ വിലക്കില്ലെങ്കിലും കോടതി 2004 ല്‍ സര്‍ക്കാരിന് ഒരു ഒന്‍പത് നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതില്‍ ജീവിതത്തിനും സഞ്ചാരത്തിനും തടസ്സം പാടില്ലെന്നും, സ്വത്തുക്കള്‍ക്ക് നാശം വരുത്തരുതെന്നും, നഷ്ടങ്ങള്‍ സംഭവിച്ചാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമുണ്ട്.
2006 ല്‍ 223 ഹര്‍ത്താല്‍ അരങ്ങേറിയത് വരുത്തിവച്ച നഷ്ടം 2000 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. സഞ്ചാര തടസ്സം പാടില്ല എന്നുപറയുമ്പോഴും കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയാല്‍ അവയ്ക്കുനേരെ കല്ലേറുണ്ടാകും. 2006 ലെ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 10 കോടിയായിരുന്നു. കഴിഞ്ഞ കൊല്ലം 8.95 കോടിയും.
ഈ ഹര്‍ത്താലിന് എറണാകുളത്ത് ജനങ്ങള്‍ കൂടുതല്‍ വലയാതിരുന്നത് മെട്രോ റെയില്‍ മഹാരാജാസ് വരെ നീട്ടിയ കാരണമാണ്. ഹര്‍ത്താല്‍ പ്രമാണിച്ച് മെട്രോ നല്ല ലാഭവും കൊയ്തു.
കേരളം സമരങ്ങളുടെ സ്വന്തം നാടാണ്.
വിദ്യാര്‍ത്ഥി സമരങ്ങള്‍, എന്‍ജിഒ സമരങ്ങള്‍, വ്യാപാരി-വ്യവസായി സമരങ്ങള്‍, എന്നുവേണ്ട ചുംബന സമരം നടത്തിയും റെക്കോര്‍ഡിട്ടു. മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ടിവിയിലെ ആസ്വാദകര്‍ വേറെയും. ആരു പറഞ്ഞു മലയാളികള്‍ യാഥാസ്ഥിതികരാണെന്ന്! സ്വാഭാവികമായും ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ ബസ്സുകള്‍ ഓടില്ല. കെഎസ്ആര്‍ടിസിയും ആക്രമണം പേടിച്ച് പുറത്തിറങ്ങില്ല. ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ആശുപത്രികളില്‍ പോകേണ്ട രോഗികളെയാണ്. ഈ ഹര്‍ത്താലിനും സ്ത്രീകള്‍ ബസ്സില്ല എന്നുപറഞ്ഞ് പ്രതിഷേധിച്ചിരുന്നു.
കേരളത്തിന്റെ മുഖമുദ്ര അതിന്റെ പ്രകൃതിഭംഗിയാണ്. കേരളത്തിലേക്ക് വിദേശ-സ്വദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തേക്കടി, മൂന്നാര്‍, അതിരപ്പിള്ളി, കോടനാട് മുതലായ സ്ഥലങ്ങളുടെ പ്രകൃതി ഭംഗിയാണ്. ആയുര്‍വേദ ചികിത്സയ്ക്കും ടൂറിസ്റ്റുകള്‍ എത്തുന്നു. ചികിത്സ കഴിഞ്ഞ് ടൂറിസ്റ്റ് ആകര്‍ഷണമുള്ള ആനസങ്കേതമായ മലയാറ്റൂര്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വിദേശികളെ ഞാന്‍ കണ്ടിട്ടുണ്ട്. കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനവും ഇപ്പോള്‍ കേരളത്തിന്റെ മുഖമുദ്രയും വരുമാന സ്രോതസ്സും ടൂറിസമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്.
ഹര്‍ത്താല്‍ ശാപം എപ്പോഴാണ് അരങ്ങേറുകയെന്ന് മുന്‍കൂറായി അറിയില്ലല്ലോ. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകളും ട്രെയിന്‍-ബസ് യാത്രക്കാരും കേരളത്തിലെത്തി വലയുന്നത് സാധാരണ ദൃശ്യങ്ങളാണ്. ഹര്‍ത്താല്‍മൂലം ചിലര്‍ വിശപ്പുമാറ്റാന്‍ ആഹാരംകിട്ടാതെ ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ചപ്പാത്തി വാങ്ങി കഴിച്ചതായും വാര്‍ത്തകള്‍ കണ്ടു.
രാജ്യത്ത് ഹര്‍ത്താലുകളുടെ നാടായി കേരളം അറിയപ്പെടാന്‍ തുടങ്ങി.
ഈര്‍ക്കിലി പാര്‍ട്ടികള്‍പോലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ മദ്യസേവകര്‍ അതിനെ സ്വാഗതം ചെയ്യുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ച് എല്ലാ കടകളും ഹര്‍ത്താലിന് അടയുന്നു. ഈ ഹര്‍ത്താലിന് പാലിന് നിരോധനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എനിക്ക് പാല് കിട്ടിയില്ല.
കേന്ദ്രത്തിന്റെ പെട്രോളിയം വിലവര്ധനയ്ക്കെതിരെയായിരുന്നുവത്രെ ഈ ഹര്‍ത്താല്‍ ആഹ്വാനം. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ സ്വമേധയാ പെട്രോള്‍ വില കുറച്ച് ജനങ്ങളെ സഹായിച്ചപ്പോള്‍ കേരളം ആ രീതിയെ പുച്ഛിച്ചു തള്ളി.
ഹര്‍ത്താലില്‍ ഒരക്രമവും ഉണ്ടാകില്ല എന്നായിരുന്നു ചെന്നിത്തലയുടെ അവകാശവാദം. ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താല്‍ അവധിയും ലഭിച്ചവര്‍ മദ്യം വീട്ടില്‍ സ്റ്റോക്ക് ചെയ്ത് ആഘോഷിച്ചപ്പോള്‍ നിരത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നു. ചിലയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലേറുണ്ടായി.
കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതും കാണാമായിരുന്നു. ചെന്നിത്തലയുടെ അവകാശവാദം ഈ ഹര്‍ത്താല്‍ ജനങ്ങളുടെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ സഹായിക്കുമെന്നായിരുന്നു. എന്നാല്‍ ജനങ്ങള്‍ വെറും ഇരകളാണെന്ന സത്യമാണ് വെളിച്ചത്തുവന്നത്.
വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവച്ചതു കാരണം അവര്‍ക്ക് ആക്രമണം നേരിടേണ്ടിവന്നില്ല. പക്ഷേ പരീക്ഷയ്ക്ക് തയ്യാറായിരുന്ന വിദ്യാര്‍ത്ഥികളുടെ അവസരമാണ് ഹര്‍ത്താല്‍ ഇല്ലാതാക്കിയത്? പഠിച്ചതെല്ലാം പിന്നെയും പഠിക്കേണ്ട ഗതികേട്! ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ചിലര്‍ കേസ് ഫയല്‍ ചെയ്തു. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തില്‍ കയറ്റുന്നവര്‍ സ്വന്തം പ്രതിഛായയും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ഹര്‍ത്താല്‍ പോലുള്ള ജനദ്രോഹ നടപടികള്‍ക്ക് ആഹ്വാനം ചെയ്യുമ്പോള്‍, കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയക്കാരുടെ അടിമകളാവുകയല്ലേ? സ്വന്തം ജീവിതത്തിന്റെമേല്‍ അവര്‍ക്ക് നിയന്ത്രണമില്ലാതാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: