പുതുക്കാട് : അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ നരകജീവിതം, വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങളുടെ ദുരിത ജീവിതം ആരോഗ്യ വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു. പുതുക്കാട് മേഖലയിലെ ഓട്ടുകമ്പനികളിലും മറ്റ് ഇടങ്ങളിലുമായി പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്നത്.
ഒറ്റമുറിയില്‍ കഴിയുന്ന ഓരോ കുടുംബവും ഭക്ഷണം പാകം ചെയ്യുന്നതും, അന്തിയുറങ്ങുന്നതും അതേ മുറിയിലാണ്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതുപോലെ ഇടുങ്ങിയ മുറിക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത്. പ്രഥമിക സൗകര്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങള്‍പോലും ഇവര്‍ക്കില്ല. അടച്ചുറപ്പില്ലാത്ത വൃത്തിഹീനമായ ശൗചാലയങ്ങളും ഒറ്റമുറിയുമാണ് ഓരോ കുടുംബത്തിനും ഉടമകള്‍ നല്‍കിയിട്ടുള്ളത്.
ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ ജഡ്ജുമായ മുജീബ് റഹ്മാന് തൊഴിലാളികള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് ഇവരുടെ ദുരിത ജീവിതം പുറംലോകം അറിഞ്ഞത്. ഇതേ തുടര്‍ന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ വളണ്ടിയര്‍ ടി.ഡി. സിന്റോ തൊഴിലാളികളുടെ താമസ സ്ഥലം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. എറവക്കാട്, ചിറ്റിശ്ശേരി മേഖലകളിലെ ഓട്ടുകമ്പനികളിലായി നിരവധി അന്യ സംസ്ഥാന കുടുംബങ്ങളാണ് ഇതേ അവസ്ഥയില്‍ കഴിയുന്നത്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവര്‍ കഴിയുമ്പോഴും ആരോഗ്യ വകുപ്പ് യാതൊരുവിധ നടപടികളും ഇതേവരെ സ്വീകരിച്ചിട്ടില്ല.
കുട്ടികളില്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുച്ഛമായ വേതനവും അധികജോലി ഭാരവും നല്‍കിയാണ് കമ്പനി ഉടമകള്‍ ചൂഷണം ചെയ്യുന്നതെന്ന് തൊഴിലാളികള്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മുന്‍പാകെ പരാതിപ്പെട്ടിരുന്നു. പല കമ്പനികളുടെയും സമീപത്തായി താല്കാലികമായി വെച്ചു കെട്ടിയ ഷെഡ്ഡുകളിലായാണ് ഇവര്‍ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്തതും സുരക്ഷിത്വത്തവും ഇല്ലാത്ത മുറികളിലാണ് സ്ത്രീകള്‍ അടക്കമുള്ള കുടുംബങ്ങള്‍ കഴിയുന്നത്.
ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലാതെയാണ് കഴിയുന്നത്.
ഇവരുടെ പ്രശ്നങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ജില്ലാ ജഡ്ജ് മുജീബ് റഹ്മാന്, അഡീഷണല്‍ ജില്ലാ ജഡ്ജ് ഗോപകുമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: