കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണ മെന്നാവശ്യപ്പെട്ട് കോമണ്‍ വെല്‍ത്ത് വീവിംഗ് ഫാക്ടറി വര്‍ക്കേഴ്സ് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ തൊഴിലാളികള്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരെയും വിവിധ വകുപ്പു മേധാവികളെയും കണ്ട് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തും.
ഫാക്ടറി അനധികൃതമായി അടച്ചുപൂട്ടിയതിനെതിരെ വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ നടത്തിയ കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുണ്ട്. വിധി വന്ന് ആറു മാസക്കാലം യാതൊരു നടപടികളും സ്വീകരിക്കാത്ത മാനേജ്മെന്റ് ഒക്ടോബര്‍ 10ന് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പ് പൈതൃക സ്വത്തായി സംരക്ഷിക്കുമെന്ന് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികളിലുമാണ്.
18 വര്‍ഷത്തോളമായി യാതൊരു നവീകരണവും സ്ഥാപനത്തില്‍ നടത്തിയിട്ടില്ല. പൈതൃക കെട്ടിടങ്ങളുടെ മൂന്നു ഭാഗങ്ങള്‍ ഇതിനിടെ പൊളിഞ്ഞുവീണു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചുപോകും. ഇങ്ങനെ സംഭവിക്കുന്നത് മാനേജ്മെന്റിനും ഭൂമാഫിയകള്‍ക്കും സഹായകമാകും. ഇത് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം. നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രക്ഷാധികാരി കെ.പി. രാമചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ ഇ.സി. സതീശന്, ജോയിന്റ് കണ്‍വീനര്‍ പി. ശിവപ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: