വടകര: പോലീസ് കസ്റ്റഡിയിലായതോടെ വില്‍ക്കാതെ ബാക്കിയായ ടിക്കറ്റില്‍ ലോട്ടറിയടിച്ച സന്തോഷത്തില്‍ ഏജന്റ് എളമ്പിലാട് സ്വദേശി പടിഞ്ഞാറെ ചാലില്‍ മുരളീധരന്. പുതിയ ബസ് സ്റ്റാന്റിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന എം.ആര്.എ. ഹോട്ടലില്‍ സുഹൃത്തുമായി ചായ കുടിച്ചപ്പോള്‍ രണ്ട് ചായക്ക് 19 രൂപ ബില്ലിട്ടത് ചോദ്യം ചെയ്തതും ഹോട്ടലിനു മുമ്പില്‍ കിടന്ന് പ്രതിഷേധിച്ചതുമാണ് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
കപ്പിലെ ചായക്ക് ഒമ്പതു രൂപയും ഗ്ലാസിലേതിന് പത്തു രൂപയും ബില്‍ ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. പോലീസ് ഇടപെട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രി ഒമ്പത് മണിയോടെ സ്റ്റേഷനിലെത്തിയ ഇയാളെ ജാമ്യക്കാരില്ലാത്തതിനാല്‍ പോലീസ് വിട്ടില്ല. പിറ്റേന്ന് (ബുധനാഴ്ച) ഉച്ചയോടെ സുഹൃത്തുക്കള്‍ എത്തിയതോടെ ഇയാള്‍ മോചിതനായത്. അപ്പോഴേക്കും ബുധനാഴ്ച നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ 60 ഓളം ടിക്കറ്റ് ബാക്കിയായി. പുറത്തിറങ്ങി വില്ക്കാന് ശ്രമിച്ചെങ്കിലും 40 ഓളം ടിക്കറ്റ് ബാക്കിയായി. എന്നാല്‍ ലോട്ടറി ഫലം നോക്കിയപ്പോള്‍ ബാക്കിയായ ടിക്കറ്റില്‍ ആറെണ്ണത്തിന് 5,000 രൂപ വീതം ലോട്ടറി യടിച്ചെന്നറിയുന്നത്. കൂടാതെ ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കൗണ്ടറിന്റെ സമ്മാനം ലഭിക്കും. ബസ് സ്റ്റാന്റിലും എം.ആര്.എ. ഹോട്ടലിലുള്ളവര്ക്കും മിഠായി വിതരണം ചെയ്താണ് ഇയാള്‍ സന്തോഷം പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: