കൊച്ചി: ഹോണ്ടുറാസിന്റെ വെല്ലുവിളി മറികടന്ന് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ൈഫനലില്‍. ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവസാന പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനറികള്‍ ഹോണ്ടുറാസിനെ തകര്‍ത്തത്്. ബ്രസീലിനായി സ്ട്രൈക്കര്‍ ബ്രന്നര്‍ രണ്ട് ഗോളുകള്‍ നേടി. മാര്‍ക്കോസ് അന്റോണിയോയുടെ വകയായിരുന്നു ഒരെണ്ണം. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ബ്രസീലിന്റെ എതിരാളികള്‍ . 22ന് കൊല്‍ക്കത്തയിലാണ് പോരാട്ടം.
ഗ്രൂപ്പ് മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ടുറാസ് ഏറെ നല്ല കളിയാണ് കാനറികള്‍ക്കെതിരെ നടത്തിയത്. സുന്ദരമായ ചില മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ ഇടയ്ക്ക് ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോളി ഗബ്രിയേലിനെ മറികടക്കാനായില്ല.
പന്തടക്കത്തില്‍ ബ്രസീല്‍ ഏറെ മുന്നിലായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ഹോണ്ടുറാസായിരുന്നു. എന്നാല്‍ മെജിയ ഉള്‍പ്പെടെയുള്ള സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ബ്രസീല്‍ കളത്തിലെത്തിയത്. വിറ്റീഞ്ഞോയ്ക്ക് പകരം അലന് കളത്തിലെത്തി.
തുടക്കം മുതല്‍ ബ്രസീലിന്റെ മുന്നേറ്റം. എന്നാല്‍ ‘ആദ്യ അവസരം ലഭിച്ചത് ഹോണ്ടുറാസിന്. രണ്ടാം മിനിറ്റില്‍ അവര്‍ക്ക് ലീഡ് നേടാന്‍ ആദ്യ അവസരം. ബോക്സിന് പുറത്തുനിന്ന് ഗെര്‍സന്‍ ചാവേസിന്റെ ഇടംകാലന്‍ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. തുടക്കത്തില്‍ ബ്രസീല്‍ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ 11-ാം മിനിറ്റില്‍ കാനറികള്‍ ആദ്യ ഗോള്‍ നേടി. അലന്-മാര്‍ക്കോസ് അന്റോണിയോ സഖ്യമാണ് ആദ്യ ഗോള്‍ മെനഞ്ഞെടുത്തത്. അന്റോണിയോ വലതുപാര്‍ശ്വത്തിലൂടെ മുന്നേറി. വലതുമൂലയില്‍വച്ച് പന്ത് നിയന്ത്രിച്ചശേഷം പിന്നില്‍ അലനിലേക്ക്. രണ്ടടി മുന്നില്‍കയറിയ അലന് ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസ്സിലാക്കി പിന്നില്‍നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്സിനകത്തേക്ക് ഓടിക്കയറി. വെസ്ലി കൃത്യമായി തിരിച്ചുനല്‍കി.
ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നറെ അലന് കണ്ടു. ഉടനെ അലന് ബ്രെന്നര്‍ക്ക് പാസ നല്കി ്. പന്ത് കിട്ടിയ എബ്രന്നര് ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് ഹോണ്ടുറാസ് ഗോളി അലെക്സ് റിവേറയെ മറികടന്ന് വലയില്‍. തൊട്ടടുത്ത മിനില്‍ മാര്‍ക്കോസ് അന്റോണിയോയുടെ ഷോട്ട് ഹോണ്ടുറാസ് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തു. 14-ാം മിനിറ്റില്‍ പൗളീഞ്ഞോയുടെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ഹോണ്ടുറാസ് ഗോളി രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള അലന്റെ നല്ലൊരു ഷോട്ടും ഹോണ്ടുറാസ് ഗോളി രക്ഷപ്പെടുത്തി. 44-ാം മിനിറ്റില്‍ ബ്രസീല്‍ രണ്ടാം തവണയും ഹോണ്ടുറാസ് വല കുലുക്കി. പൗളീഞ്ഞോയുടെ പാസ് സ്വീകരിച്ച് േബാക്സിന്റെ ഇടതുമൂലയില്‍ നിന്ന് മാര്‍ക്കോസ് അന്റേണിയോ പായിച്ച ഇടംകാലന്‍ഷോട്ട് വലയില്‍ തറച്ചുകയറിയപ്പോള്‍ ഹോണ്ടുറാസ് ഗോളി നിസ്സഹായനായി. ആദ്യ പകുതിയില്‍ ബ്രസീല്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയുടെതുടക്കത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഹോണ്ടുറാസ് കളത്തിലെത്തിയത്. പാട്രിക് പലാസിയോസിന് പകരം കെന്നെത്ത് മാര്‍ട്ടിന്‍സ്, ഡേവിഡ് കോര്ഡോണക്ക് പകരം ജോഷ്വാ കാനാലെസ്—എന്നിവര്‍ കളത്തിലെത്തി. ബ്രസീല്‍ വെവേഴ്സണ് പകരം ലുവാന് കാന്ഡിഡോയെയും കളത്തിലെത്തിച്ചു. എങ്കിലും ബ്രസീലിനായിരുന്നു മുന്‍തൂക്കം. തുടക്കത്തില്‍ തന്നെ ബോക്സിന് പുറത്തുനിന്ന് ബ്രസീലിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ച്ചയായി നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 56-ാം മിനിറ്റില്‍ കാനറികള്‍ മൂന്നാം ഗോള്‍നേടി. ഹോണ്ടുറാസ് ബോക്സിനുള്ളില്‍ വച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ വെസ്ലി നല്കിയ പാസ് ബ്രന്നര്‍ വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. 63-ാം മിനിറ്റില്‍ അലനെ തിരിച്ചുവിളിച്ച് ഹെലിയോ ജൂനിയോയെയും ബ്രസീല്‍ കളത്തലിറക്കി. തൊട്ടുപിന്നാലെ മാര്‍ക്കോസ് അന്റോണിയോയുടെ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു.
68-ാം മിനിറ്റില്‍ ഹോണ്ടുറാസിന്റെ ലൂയിസ് പാല്‍മയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. രണ്ട് മിനിറ്റിനുശേഷം സാന്റിയാഗോയുടെ പാസില്‍ നിന്ന് കാര്‍ലോസ് മെജിയ ബോക്സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ ഗോളിയെ കീഴ്പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. തൊട്ടുപിന്നാലെ ജോഷ്വ കനാലസിന്റെ ഷോട്ട് ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രാസോ രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്‍ വെസ്ലിയെ പിന്‍വലിച്ച് ബ്രസീല്‍ വിക്ടര്‍ യാനിനെ മൈതാനത്തിറക്കി. തുടര്‍ന്നും ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉര്‍ത്താന്‍ ബ്രസീലിനോ ആശ്വാസ ഗോള്‍നേടാന്‍ ഹോണ്ടുറാസിനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: