നവി മുംബൈ: ആഫ്രിക്കന്‍ ശക്തികളായ ഘാന അണ്ടര്‍- 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആഫ്രിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടറില്‍ അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജറിനെ തോല്‍പ്പിച്ചു.
എറിക്ക് അയ്യയും റിച്ചാര്‍ഡ് ഡാന്സോയുമാണ് ഗോളുകള്‍ നേടിയത്.
ക്വാര്‍ട്ടറില്‍ മറ്റൊരു ആഫ്രിക്കന്‍ ടീമായ മാലിയാണ് മുന്‍ ചാമ്പ്യന്മാര് കൂടിയായ ഘാനയുടെ എതിരാളികള്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാകും ഈ ക്വാര്‍ട്ടര്‍ പോരാട്ടം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ 21 ന് വൈകിട്ട് അഞ്ചിനാണ് മത്സരം.
ആദ്യ പകുതിയില്‍ തന്നെ എറിക്ക് അയ്യ പെനാല്‍റ്റി ഗോളാക്കി ഘാനയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പുകതിയില്‍ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച കനകാവസരം എറിക്ക് നഷ്ടപ്പെടുത്തി.എറിക്കിന്റെ പെനാല്‍റ്റി കിക്ക് നൈജര്‍ ഗോളി രക്ഷപ്പെടുത്തി. അവസാന നിമിഷങ്ങളില്‍ ഡാന്‍സോ തകര്‍പ്പനടിയിലൂടെ ഗോള്‍ നേടി ഘാനയുടെ വിജയം ഉറപ്പിച്ചു.
തുടക്കം മുതല്‍ ഘാന ആക്രമിച്ചു കളിച്ചു. അതേസമയം നൈജര്‍ പലപ്പോഴും പ്രതിരോധത്തിലൂന്നി. ഒരു പരിധിവരെ അവരുടെ ഈ തന്ത്രം ഫലിച്ചു. എന്നാല്‍ ഒന്നാം പകുതിയുടെ അധികസമയത്ത് ഘാനയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ പെനാല്‍റ്റി വഴങ്ങി. ഘാനയുടെ മുന്‍ നിരക്കാരനെ പെനാല്‍റ്റി ഏരിയയില്‍ നൈജര്‍ താരം ഫറൂക്ക് ഇഡ്രിസ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. എറിക്ക് അയ്യയുടെ ഷോട്ട് ഗോളിയെ കീഴ്പ്പെടുത്തി.
രണ്ടാം പുകതിയില്‍ ഘാന ആക്രമണം തുടര്‍ന്നു. നിരന്തരം അവര്‍ നൈജറിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയതു.എന്നാല്‍ നീക്കങ്ങളൊക്കെ നൈജര്‍ പ്രതിരോധം തീര്‍ത്ത് നിഷ്ഫലമാക്കി.
86-ാം മിനിറ്റില്‍ ഘാനയ്ക്ക് രണ്ടാം ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. ഈമാനുവല് തോക്കുവിനെ നൈജര്‍ താരം ഫറൂക്ക് ഇഡ്രിസ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ എറിക്ക് എടുത്ത കിക്ക് നൈജര്‍ ഗോളി രക്ഷപ്പെടുത്തി. അവസാനനിമിഷത്തില്‍ ഘാനയുടെ രണ്ടാം ഗോള്‍ പിറന്നു. മുഹമ്മദ് ഇഡ്രിസയും ഡാന്‍സോയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്ത് നിന്നുള്ള ഡാന്‍സോയുടെ ബുളളറ്റ് ഷോട്ട് വലയുടെ വലത്തേമൂലയില്‍ കയറി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: