തിരുവനന്തപുരം: ഏറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയ ജില്ലയിലെ വിവിധ ജയിലുകളിലെ അന്തേവാസികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശന വില്പനമേളയ്ക്ക് സമാപനം. ചിക്കന്‍ ബിരിയാണി, അച്ചാറുകള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളും ഫാഷന്‍ തുണിതരങ്ങളും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ വിവിധസാധനങ്ങള് ആഡംബരങ്ങളില്ലാതെ ഒരു കുടക്കീഴില് അണനിരന്നപ്പോള് ആവശ്യക്കാരും ഏറെയായിരുന്നു. ജയില്‍ മേധാവി ആര്. ശ്രീലേഖയാണ് രണ്ടുദിവസത്തെ മേള ഉദ്ഘാടനം ചെയ്തത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആധുനികവസ്ത്രങ്ങള്‍, അച്ചാറുകള്‍, അടുക്കള ഫര്‍ണീച്ചര്‍, അട്ടക്കുളങ്ങര വനിതാജയിലിലെ പലഹാരങ്ങള്‍, സത്രീകളുടെ വസ്ത്രങ്ങള്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ജൈവപച്ചക്കറി കുഞ്ചാംലുമൂട് സ്പെഷ്യല്‍ ജയില്‍ നിന്ന് സ്പെഷ്യല്‍ ബിരിയാണി എന്നിവയായിരുന്നു മേളയില്‍ ഇടംപിടിച്ചിരുന്നത്. ജയില്‍ അന്തേവാസികളും വിവിധ ജയിലുകളിലെ ജീവനക്കാരും ചേര്‍ന്നാണ് കച്ചവടം നടത്തിയത്. മിതമായ നിരക്കിലുള്ള ഉത്പന്നങ്ങള്‍ ആദ്യമായി ജയില്‍ കടന്ന് പുറത്തേക്കെത്തിയെന്ന് അറിഞ്ഞതോടെ നിരവധി പേര് സ്റ്റാളിലേക്കെത്തിയിരുന്നു. കൂടുതല്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജയില്‍ മേധാവി ആര്. ശ്രീലേഖ പറഞ്ഞു. ജയിലിലെ ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നിലവില്‍ പരിമിതികളുണ്ട്. ചുരുക്കം ചില കൗണ്ടറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേളകള്‍ മറ്റു ജില്ലകളിലും നടത്തുന്നകാര്യം പരിഗണനയിലാണെന്നും ശ്രീലേഖ പറഞ്ഞു. ദക്ഷിണമേഖല ജയില്‍ ഡിഐജി ബി. പ്രദീപ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ്കുമാര്‍ മറ്റ് ജയില്‍ സൂപ്രണ്ടുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: