കണ്ണൂര്‍: ജില്ലയിലെ എസ്എസ്എല്‍സി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മുകുളം പദ്ധതി ഇത്തവണ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറുന്നു. നേരത്തേ മുകുളം പദ്ധതിയുടെ ഭാഗമായുള്ള പഠനസാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് അച്ചടിച്ച് സ്കൂളുകളിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനു പകരം ഇവ ഇലക്ട്രോണിക് രീതിയില്‍ തയ്യാറാക്കി സ്കൂളുകളിലേക്ക് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചതാണിത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ -സമഗ്ര- പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അധ്യാപകര്‍ തയ്യാറാക്കി സമഗ്ര പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന എസ്.എസ്.എല്‍.സി പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ തെരഞ്ഞെടുത്ത് ഇവയെ അടിസ്ഥാനമാക്കിയാണ് ഇ-മുകുളം പഠനസാമഗ്രികള്‍ തയ്യാറാക്കുക. ഇതിനായി ഓരോ വിഷയത്തിലും പ്രഗല്ഭരായ അധ്യാപകരെ ഉള്‍ക്കൊള്ളിച്ച് ഒക്ടോബറില്‍ തന്നെ ശില്പശാല നടത്തും. ഈ ശില്പശാലയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങളും വിശദീകരണക്കുറിപ്പുകളും പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റിയാണ് സ്കൂളുകളിലേക്ക് അയക്കുക. സ്കൂളുകള്‍ ഇവയുടെ പ്രിന്റ് എടുത്ത് വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കും. നവംബര്‍ ആദ്യവാരത്തില്‍ തന്നെ ഇ-മുകുളം പദ്ധതി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ പോലിസുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന -റെസ്പോണ്‍സിബ്ള്‍ യൂസ് ഓഫ് ഇന്റര്‍നെറ്റ് കാംപയിന്- ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഡിവിഷന് അംഗങ്ങളില്‍ നിന്ന് സ്കൂളുകള്‍ക്ക് സൗകര്യപ്രദമായ തീയതിയും സമയവും ലഭിക്കുന്ന മുറയ്ക്ക് ക്ലാസുകള്‍ സജ്ജീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: