കണ്ണൂര്‍: ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓരോ ഓഫീസുകളിലും ലഭിക്കുന്ന അപേക്ഷകളിന്മേല് നടപടി എടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ റോബോട്ടുകളെ പോലെ പണിയെടുക്കരുതെന്നും മാനുഷികതയോടെ, വിവേചനാധികാരം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി. കണ്ണൂര്‍ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനവേളയില്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ 45 ദിവസം നല്കി. അതിന് ശേഷം ഓരോ ഫയലിലും എഴുതിയ കുറിപ്പുകള്‍ പ്രകാരം സ്വീകരിച്ച നടപടി അതത് ഉദ്യോഗസ്ഥര്‍ അറിയിക്കണം. അപേക്ഷകനെ നേരിട്ട് വിളിച്ചോ വീട്ടില്‍ സന്ദര്‍ശിച്ചോ നടപടി സ്വീകരിക്കണം. അപേക്ഷകര്‍ നിരസിക്കപ്പെടുന്നുവെങ്കില് അതിന്റെ വ്യക്തമായ കാരണം അപേക്ഷയില്‍ എഴുതി നല്‍കണമെന്നും കളക്ടര്‍ വ്യക്തമാക്കി. നിങ്ങളുടെ കുടുംബാംഗത്തിന്റെ അപേക്ഷയെന്ന രീതിയില്‍ ഓരോ അപേക്ഷയും പരിഗണിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
കണ്ണൂര്‍ താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ സമാപിച്ചു. വ്യാഴാഴ്ച കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയാണ് പൊതുജനങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായ വിതരണം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.
മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധി പി.ബാലന്, തലശ്ശേരി സബ് കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഇ.മുഹമ്മദ് യൂസഫ്, തഹസില്‍ദാര്‍ വി.എം.സജീവന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 44 പേര്‍ക്ക് 15,18,900 രൂപയും ദേശീയ കുടുംബ സഹായനിധിയില്‍നിന്ന് 52 പേര്‍ക്ക് 10 ലക്ഷം രൂപയും പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായമായി 19 പേര്‍ക്ക് 3,82,100 രൂപയും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സാ സഹായമാണ് നല്‍കിയത്. ഇതിന്റെ വിതരണത്തിനായി ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിരുന്നു. ദേശീയ കുടുംബ സഹായ നിധിയില്‍നിന്ന് കുടുംബ നാഥന് നഷ്ടപ്പെട്ടവര്‍ക്കുള്ള കേന്ദ്ര സഹായമാണ് നല്‍കിയത്. ഇതും പ്രകൃതി ക്ഷോഭധനസഹായവും അര്‍ഹരായരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. റേഷന്‍ കാര്‍ഡ്, ചികിത്സാ സഹായം, ഭവന നിര്‍മാണ ധനസഹായം തുടങ്ങിയ അപേക്ഷകളാണ് പ്രധാനമായും സ്വീകരിച്ചത്. വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍, ധനസഹായം, പുതിയ അപേക്ഷകള്‍ എന്നിവയ്ക്ക് പ്രത്യേക കൗണ്ടറുകള്‍ എന്നിവ സജ്ജമാക്കിയിരുന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളില്‍ ജനസമ്പര്‍ക്ക പരിപാടി നേരത്തെ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: