കണ്ണൂര്‍: അസാധുനോട്ടിടപാടിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റിന് പിന്നില്‍ സംസ്ഥാനവ്യാപകമായി ഏജന്റുമാര്‍ ഉള്ളതായും സൂചനയുണ്ട്. കഴിഞ്ഞദിവസം അസാധുനോട്ടുമായി എത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയവരില്‍ നിന്നും 20 ലക്ഷം രൂപ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കിലും ഒരു കോടിയിലധികം രൂപയുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സംഘം സമര്‍ത്ഥമായി പോലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
കണ്ണൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോട്ടയംപൊയിലിന് സമീപം ആറാംമൈലില്‍ വെച്ച് അസാധുനോട്ടുകളുമായി നാല് പേരെ പിടികൂടിയത്. ആറാംമൈല്‍ സ്വദേശി അയൂബ് റഷീദ്(54), ശങ്കരനെല്ലൂരിലെ റസാഖ്(31), മൗവ്വേരിയിലെ ഫൈസല്‍(36), ചൊക്ലിയിലെ അജേഷ്(39)എന്നിവരാണ് പിടിയിലായത്. ആറാംമൈലില്‍ വെച്ച് മഫ്തിയിലുള്ള പോലീസ് സംഘം ഇവര്‍ യാത്രചെയ്യുകയായിരുന്ന ഓംനി വാനിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ഇവരെ പോലീസ് സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
കാറില്‍ നിന്നും നിരോധിച്ച 500, 1000 നോട്ടുകളാണ് പിടികൂടിയത്. രണ്ട് കാറുകളും ബൈക്കും കസ്റ്റഡിയിലെയുത്തിട്ടുണ്ട്. അയൂബ് റഷീദാണ് സംഘത്തലവന്. ഈ സംഘത്തിലെ മറ്റ് ചിലര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച കോടിക്കണക്കിന് നിരോധിത നോട്ടുകള്‍ ഇവരുടെ കൈവശം ഉള്ളതായി പറയപ്പെടുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന നോട്ടുകള്‍ കോഴിക്കോട്ടെ ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് ഇവരുടെ ജോലി. അസാധുവാക്കിയ നോട്ടുകള്‍ 20 ശതമാനം പണം ഉടമസ്ഥന് ലഭിക്കും. ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ മാത്രമേ ഇവര്‍ നടത്താറുള്ളൂ. നോട്ടസാധുവാക്കലിന് ശേഷം ജില്ലയില്‍ പലരുടെ കൈകളിലും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കെട്ടിക്കിടക്കുന്നുണ്. ഏജന്റുമാര്‍ മുഖേന ഇവരെ കണ്ടെത്തി പരസ്പരം വിലപേശിയാണ് ഇവര്‍ നോട്ടുകള്‍ ശേഖരിക്കുന്നത്. ചിലര്‍ കിട്ടിയവിലക്ക് ഇത്തരം നോട്ടുകള്‍ കൈമാറുകയാണ്. ഇത്തരം നിരോധിത നോട്ടുകള്‍ എവിടേക്ക് കൊണ്ടുപോകുന്നു, എന്തുചെയ്യുന്നു എന്നൊന്നും ഏജന്റുമാര്‍ക്കും അറിയില്ലത്രെ. എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: