കണ്ണൂര്‍: വ്യാജ പിരിവ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ വ്യാപകം. ചികിത്സാ സഹായ നിധികള്‍, മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മറവിലാണ് സംഘം വ്യാപകമായി പിരിവ് നടത്തുന്നത്. ഇത്തരത്തില്‍ പിരിവ് നടത്തിയ രണ്ടംഗ സംഘത്തെ കഴിഞ്ഞദിവസം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെമ്മഞ്ചേരി രമേശന്(52), മൊറാഴയിലെ കെ.എന്‍.സുനില്‍ കുമാര്‍(59) എന്നിവരാണ് അറസ്റ്റിലായത്. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ ഒരുമാസത്തോളമായി മുറി വാടകക്കെടുത്ത് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ബോര്‍ഡ് വെച്ച് റസീതുകളടിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു ഇവര്‍. ആയിരക്കണക്കിന് റസീറ്റ് ബുക്കുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇതേ പേരില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രസ്റ്റ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പിരിവ് നടത്തിയത്. സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഇവര്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായാണ് വിവരം, കഴിഞ്ഞദിവസം കൂത്തുപറമ്പ് മേഖലയിലും ഇത്തരത്തിലുള്ള രണ്ടംഗ സംഘം അറസ്റ്റിലായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞ് വാഹനങ്ങളിലും മറ്റും എത്തി ഇത്തരത്തില്‍ പണം പിരിക്കുന്ന നിരവധി സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: