സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരത്തിലായതിനാല്‍ സംസ്ഥാനത്തെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ ഗതിയിലല്ല. ആലപ്പുഴ ജില്ലയില്‍ പ്രധാന ചികില്‍സാ കേന്ദ്രമായ ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം 60 ദിവസം പിന്നിട്ടിട്ടും പരിഹാരമായില്ല. ഇത് സമരം ചെയ്യുന്ന നഴ്സുമാരോട് കാട്ടുന്ന ക്രൂരതയാണ്.
മന്ത്രിമാരായ പി. തിലോത്തമന്, തോമസ് ഐസക്ക്, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മാനേജ്മെന്റിന്റെ പിടിവാശിയാണ് സമരം അവസാനിക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 60 ദിവസമായി തുടരുന്ന സമരത്തിന് ഒത്തുതീര്‍പ്പ് ഇല്ലാതെ പോകുന്നത് ബന്ധപ്പെട്ടവരുടെ പിടിവാശിയും കഴിവുകേടുംമൂലമാണ്. സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണേണ്ടിയിരിക്കുന്നു.
ജൂണ്‍ 28നാണ് വേതനവര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ യുഎന്‍എയുടെയും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടായില്ല.
സുപ്രീംകോടതി വിധി പ്രകാരമുള്ള 20,000 രൂപ നല്കി പ്രശ്ന പരിഹാരം സാധ്യമാകുന്നിടത്താണ് സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ധിക്കാരപരമായ സമീപനം. പരിശീലനത്തിലുള്ള നഴ്സുമാരുടെയും കരാറുകാരുടെയും കാര്യത്തില്‍ വ്യക്തത വരുത്തി പ്രശ്നം പെട്ടെന്നു അവസാനിപ്പിക്കാന്‍ ബന്ധപ്പട്ടവര്‍ തയ്യാറാകണം.
കെ.എ. സോളമന്,
എസ്എല്‍ പുരം, ആലപ്പുഴ
നമ്പൂതിരിയേതര ശാന്തിനിയമനം ഇതാദ്യമല്ല
അവര്‍ അബ്രാഹ്മണരല്ല(19.10.2017) എന്ന ശ്രീജിത്ത് മൂത്തേടത്തിന്റെ ലേഖനത്തില്‍ വസ്തുതാപരമായ പിശകുണ്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നമ്പൂതിരിയേതര ശാന്തിനിയമനം ഇതാദ്യമല്ല.
രണ്ടായിരാമാണ്ടിനോടടുത്ത് എട്ട് പേരെ ആദ്യം നിയമിച്ചുവെങ്കിലും എതിര്‍പ്പുമൂലം ലാവണം മാറ്റി നല്‍കിയതായിട്ടാണ് അറിവ്. തുടര്‍ന്ന് പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് രാകേഷിനനുകൂലമായ കോടതിവിധിക്കുശേഷം പല ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും നമ്പൂതിരിയേതരര് ശാന്തി ചെയ്തു വരുന്നുണ്ട്.
15 വര്‍ഷത്തോളം സര്‍വീസുള്ളവര്‍ വരെ ഉണ്ടെന്നാണറിയുന്നത്. നമ്പൂതിരി ഇതര ശാന്തിനിയമനത്തിന്റെ ഖ്യാതി, അവരവകാശപ്പെടുന്നതുപോലെ ഈ സര്‍ക്കാരിനാണെന്ന് തോന്നുന്നില്ല.തമിഴ്നാട്ടിലെ കമല്‍ഹാസനേയും സ്റ്റാലിനേയുംപോലെ ശ്രീജിത്തും തെറ്റിദ്ധരിച്ചതാവാം.
വാസുദേവന്‍ പോറ്റി വീട്ടൂര്‍,
നെല്ലാട്, മൂവാറ്റുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: