കണ്ണൂര്‍: വയല്‍ നികത്തി കുപ്പം-കുറ്റിക്കോല്‍ ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂര്‍ ഗ്രാമവാസികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.
ഇരുന്നൂറ്റിയന്പത് ഏക്കറോളം വയല്‍ പൂര്‍ണ്ണമായും നികത്തി നാല് കിലോമീറ്റര്‍ ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ ഗ്രാമവാസികള്‍ വയല്‍ക്കിളികള്‍ എന്നപേരില്‍ സമരസമിതിയുണ്ടാക്കി അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയചര്‍ച്ചയിലാണ് പുതിയ അലൈന്മെന്റുണ്ടാക്കാന് വിദഗ്ധസമതിയുണ്ടാക്കിയത്.
കീഴാറ്റൂരിലെത്തിയ വിദഗ്ധസംഘം പ്രദേശവാസികളുമായി ചര്‍ച്ച നടത്തുകയും കഴിഞ്ഞ ദിവസം കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ അലൈന്മെന്റ് മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധസംഘം പുതിയ അലൈന്മെന്റ് നിര്ദ്ദേശിച്ചതല്ലാത ഇതില്‍ ചര്‍ച്ച നടത്തുകയോ തങ്ങളുടെ ഭാഗം കേള്‍ക്കുകയോ ചെയ്തില്ലെന്ന് സമരസമിതിക്കാര്‍ പറയുന്നു.
ഇപ്പോള്‍ നിര്‍ദ്ദേശിച്ച അലൈന്മെന്റും പ്രദേശത്തെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണെന്ന് സമരസമിതിക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഗ്രാമവാസികള്‍ യോഗം ചേര്‍ന്നാണ് സമരം പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്. അറുപത് മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നത്. പത്ത് മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തുന്നതോടെ നൂറുകണക്കിന് ഏക്കര്‍ വയലും പ്രദേശത്തെ കുടിവെള്ള സ്രോതസ്സും പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും.
ബൈപാസിനുവേണ്ടി തുടക്കത്തില്‍ നിശ്ചയിച്ച അലൈന്മെന്റ് മാറ്റി കീഴാറ്റൂര്‍ വഴി പുതിയ അലൈന്മെന്റ് ഉണ്ടാക്കിയത് ഭൂമാഫിയകളെ സഹായിക്കാനാണന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നേതൃത്വത്തിന്റെ എതിര്‍പ്പും ഭീഷണിയും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് രണ്ടാഴ്ചയോളം അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം നടന്നത്.
പ്രദേശവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ സമരപ്പന്തലിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: