തിരുവനന്തപുരം: ഇതര സംസ്ഥാനതൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ സുരക്ഷാപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം.ഡിവൈഎസ്പിമാര്‍ ഏതെങ്കിലും അവധിദിവസം തങ്ങളുടെ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് സുരക്ഷാപ്രശ്നങ്ങളും പരാതികളും ചര്‍ച്ച ചെയ്യുന്നതിനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
ജില്ലാഭരണകൂടം, തൊഴില്‍വകുപ്പ് എന്നിവയുമായി സഹകരിച്ച് സാധ്യതയുള്ള സ്ഥലങ്ങളില്‍ അവരുടെ ഒത്തുചേരലും സാംസ്കാരിക പരിപാടികളും ആവിഷ്കരിക്കാവുന്നതാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു എന്ന തെറ്റായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ അത്തരം തെറ്റിദ്ധാരണകള്‍ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ സംരംഭത്തിന് രൂപം കൊടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: