കാട്ടാക്കട: അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പന്നി ഫാം പഞ്ചായത്തധികൃതര്‍ അടച്ചുപൂട്ടി. കാട്ടാക്കട പഞ്ചായത്തിലെ പാറച്ചാല്‍ മടയറമൂഴി പാറക്കടവില്‍ ആറുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവന്ന പന്നി ഫാമാണ് ഇന്നലെ രാവിലെ പഞ്ചായത്ത്, ഇറിഗേഷന്‍, പൊല്യൂഷന്‍, ആരോഗ്യവകുപ്പ് തുടങ്ങി വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂട്ടിച്ചത്. ഇവിടെയുണ്ടായിരുന്ന 160 പന്നികളെ കൂത്താട്ടുകുളത്തെ സര്‍ക്കാര്‍ ഫാര്‍മിലേക്കു മാറ്റി. രാവിലെ ഏഴുമണിയോടെ എത്തിയ സംഘം വൈകിട്ട് മൂന്നു മണിയോടെയാണ് നടപടി പൂര്‍ത്തീകരിച്ചു മടങ്ങിയത്.
നെയ്യാറിന്റെ കരയോട് ചേര്‍ന്നുള്ള ഇരുപതു സെന്റ ഭൂമിയിലാണ് ഫാം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ ആറ്റിലേക്ക് ഒഴുക്കിവിട്ട് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. നഗരത്തില്‍ നിന്നുള്‍പ്പെടെ പന്നികള്‍ക്കായി എത്തിക്കുന്ന ഹോട്ടല്‍ മാലിന്യങ്ങള്‍ പക്ഷികളും മറ്റും കൊത്തിയെടുത്ത് പരിസരത്തെ കിണറുകളിലും വീടുകളിലും ഇടുന്നത് പരാതികള്‍ക്ക് കാരണമായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും ആറ്റിലേക്കു മാലിന്യം ഒഴുക്കുന്നത് നിറുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അറിയിപ്പുകള് ഇവര്‍ അവഗണിച്ചു. തുടര്‍ന്നാണ് അധികൃതര്‍ ഇന്നലെ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: