പത്തനാപുരം: അഖില കേരള സിദ്ധനര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പത്തനാപുരം സര്‍ക്കിള്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സിദ്ധനര്‍ സൊസൈറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് പാതിരിക്കല്‍ രാജേന്ദ്രനെ കള്ളക്കേസില്‍ പെടുത്തിയ പത്തനാപുരം എസ്ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാജേന്ദ്രനോടുളള വ്യക്തിവിരോധം കൊണ്ട് വ്യാജകേസ് ചമച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഈ മാസം ഒന്നാം തീയതിയാണ് രാജേന്ദ്രനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെതിരെ കടുത്ത ആരോപണവുമായി രാജേന്ദ്രന്റെ ഭാര്യയും മകളും രംഗത്തു വന്നിരുന്നു. പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അച്ഛനെതിരെ മൊഴി നല്‍കിയതെന്നും കള്ളക്കേസിലാണ് അച്ഛനെ ജയിലിലിട്ടിരിക്കുന്നതെന്നുമാണ് മകള്‍ പറയുന്നത്. വീട്ടില്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് രാജേന്ദ്രന്റെ ഭാര്യ പരാതിയുമായി പത്തനാപുരം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ തന്റെ ഒപ്പമുണ്ടായിരുന്ന മകളെ മണിക്കൂറുകളോളം മാറ്റി നിര്‍ത്തി അച്ഛന് പീഡിപ്പിച്ചെന്ന തരത്തില്‍ മൊഴി എടുക്കുകയായിരുന്നു എന്നാണ് ഭാര്യ പറയുന്നത്. അച്ഛന് പീഡിപ്പിച്ചന്ന് മൊഴി നല്കിയാല് ഇനി മുതല്‍ വീട്ടില്‍ മദ്യപിച്ചെത്തി ബഹളം വെക്കില്ലെന്ന് പോലീസ് പറഞ്ഞതായും പെണ്‍കുട്ടിയും പറഞ്ഞു. സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒരു താക്കീത് കൊടുക്കണമെന്ന് പറയാനാണ് പോയത്. പരാതി പോലീസ് തന്നെയാണ് എഴുതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
കല്ലുംകടവില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ചെല്ലപ്പന് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് അരിങ്ങട സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വാളകം ശിവപ്രസാദ്, വെളിയം പ്രഹ്ളാദന്, ശാന്തന്പട്ടാഴി, പൊടിയന് പറങ്കിമാംമുകള്‍, മനോജ് വിളക്കുടി തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: