വിളപ്പില്‍: പേയാട് ഉടന്‍ മോഡല്‍ ജംഗ്ഷനാക്കാന് നടപടിയെന്ന് അധികൃതര്‍. പേയാട് മുതല്‍ കുണ്ടമണ്‍ഭാഗം വരെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭാഗത്തെ ടാറിംഗ് ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍. നടപടികള്‍ പൂര്‍ത്തിയായെന്നും മഴമാറുന്ന മുറയ്ക്ക് പണിതുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കുണ്ടമണ്‍കടവ്-കാട്ടാക്കട റോഡില്‍ പേയാട് മുതല്‍ പള്ളിമുക്ക് വരെയുള്ള ഭാഗത്താണ് ആദ്യഘട്ടമായി അറ്റകുറ്റപ്പണി ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കാരണം അപകടങ്ങള്‍ പതിവായതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിളവൂര്‍ക്കല്‍, വിളപ്പില്‍ പഞ്ചായത്തുകള്‍ മുന്‍കൈയ്യെടുത്ത് പേയാട് ജംഗ്ഷനിലെ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കിയത്. ദിവസങ്ങള്‍ക്കം വീതികൂട്ടിയ ഭാഗത്ത് ടാര്‍ചെയ്യാന്‍ 25ലക്ഷം സര്‍ക്കാര്‍ അനുവദിച്ചു. എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍പണി വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി. പക്ഷേ ഒഴിപ്പിച്ച ഭാഗത്തെ വൈദ്യുതതൂണുകള്‍ നീക്കാനോ വീതികൂട്ടിയ ഭാഗത്ത് ടാര്‍ ചെയ്യാനോ ബന്ധപ്പെട്ടവര്‍ പിന്നീട് തയ്യാറായില്ല. ഇതോടെ വീണ്ടും ഇറക്കികെട്ടുകളും അനധികൃത പാര്‍ക്കിംഗുകളും ജംഗ്ഷന് കയ്യടക്കി. ഇതു ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി ‘ജന്മഭൂമി’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് അടിയന്തരമായി പണിതുടങ്ങാന്‍ തീരുമാനിച്ചത്.
പേയാട് ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കാന്‍ ഹോംഗാര്‍ഡിനു പുറമെ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് മലയിന്‍കീഴ് സിഐ ജയകുമാര്‍. വാഹന പാര്‍ക്കിംഗ്, ഓട്ടോസ്റ്റാന്റ്, ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ മാറ്റും. പേയാട്ട് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് മോഡല്‍ ജംഗ്ഷനാക്കും. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിടത്തെ വൈദ്യുതതൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ വൈദ്യുതവകുപ്പിന് അടയ്ക്കേണ്ടത് 10 ലക്ഷം രൂപ. നിരവധി വൈദ്യുതതൂണുകളാണ് പേയാട് ജംഗ്ഷന് മുതല്‍ പള്ളിമുക്ക് വരെ യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിനിരുവശത്തുമുള്ളത്. കൂടുതലും വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലാണ്. അതിനാല്‍ ഏഴു ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് വൈദ്യുതിവകുപ്പ് വിളവൂര്ക്കലിനു നല്‍കിയിരിക്കുന്നത്. പഞ്ചായത്തുകള്‍ പണം നല്കിയാല് മാത്രമെ വൈദ്യുതി വകുപ്പിന് പണി തുടങ്ങാനാകൂ. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഏഴുലക്ഷം എങ്ങനെ വൈദ്യുതി വകുപ്പിന് നല്‍കുമെന്ന ആശയക്കുഴപ്പത്തിലാണ്. വിളപ്പില്‍ പഞ്ചായത്ത് പരിധിയില്‍ 15 പോസ്റ്റുകളാണ് മാറ്റി സ്ഥാപിക്കുനുുളളത്. ഇതിന് മൂന്നുലക്ഷമാണ് വൈദ്യുതിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് പണി ഏറ്റെടുത്ത കരാറുകാരനെ കൊണ്ട് ഈ തുക നല്‍കിക്കാന്‍ വിളപ്പില്‍ പഞ്ചായത്ത് ശ്രമം നടത്തുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വൈദ്യുതതൂണുകള്‍ മാറ്റാതെ വീതികൂട്ടിയ ഇടങ്ങളില്‍ ടാറിംഗ് നടത്തിയിട്ട് പ്രയോജനമില്ല. ഇത് കൂടുതല്‍ വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: