കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സബ് ഇന്‍സ്പക്ടര്‍മാരെ മറ്റ് ജില്ലകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് പൂര്‍ണ്ണമായ സെല്‍ഭരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥലം മാറ്റിയിരിക്കുന്നത്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരെ ജില്ലയില്‍ വാഴിക്കില്ലെന്ന പ്രഖ്യാപിത നിലപാടാണ് ഈ നീക്കത്തിന് പിന്നില്‍. രാഷ്ട്രീയ സംഘര്ഷങ്ങൡപ്പെട്ടവര്ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുത്ത ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
സിപിമ്മിന് മൃഗീയ സാന്നിധ്യമുള്ള പോലീസ് സ്റ്റേഷന് പരിധിയില്‍ അക്രമങ്ങളുണ്ടായാലും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവരെ മാത്രം അറസ്റ്റ് ചെയ്യുകയാണ് പതിവ്. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമായി കര്‍ശന നിലപാടെടുത്ത ഉദ്യോഗസ്ഥരെയാണ് നേതൃത്വം നോട്ടമിടന്നത്. സിപിമ്മുകാര്‍ പ്രതിസ്ഥാനത്തുള്ള പല കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാറില്ല. പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍ണ്ണായകമായ സ്ഥാനങ്ങളിലെല്ലാം തന്നെ പാര്‍ട്ടി കേഡര്‍മാരായ ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സ്പെഷല്‍ ബ്രാഞ്ചിലുള്ള ഉദ്യോഗസ്ഥരില്‍ പലരും സിപിഎം സന്തതസഹചാരികളാണ്. സിപിഎം അനുകൂല നിലപാടെടുക്കാത്ത ഉദ്യോഗസ്ഥരെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് വിവരങ്ങള്‍ കൈമാറുന്നതും ഇവര്‍ തന്നെയാണ്.
സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്ന പ്രദേശങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റുന്നതും സിപിഎമ്മിന്റെ രീതിയാണ്. നേരത്തെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പാനൂര്‍ മേഖലയിലെ നിരവധി സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും പുതിയ ആളുകളെ കൊണ്ടുവരികയും ചെയ്തിരുന്നു. ഇത്തരമൊരു നീക്കത്തിനു ശേഷമാണ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെയും യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായ കെ.ടി.മാസ്റ്ററെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസന്വേഷണം അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് ഇപ്പോള്‍ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും പുതിയ ആളുകളെ കൊണ്ടുവരുന്നതും. ജില്ലയില്‍ ശാശ്വത സമാധാനത്തെകുറിച്ച് പറയുമ്പോഴും പോലീസ്സേനയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി വ്യാപകമായ അക്രമം അഴിച്ചുവിടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: