പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ഇനത്തില്‍ തന്നെ റെക്കോര്‍ഡ്. 19 വയസസ്സിന് താഴെയുള്ള സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിന്റെ പി.എന്‍. അജിത്താണ് പുതിയ സിന്തറ്റിക് ട്രാക്കിലെ ആദ്യ റെക്കോര്‍ഡിന് അവകാശിയായത്. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയായിരുന്നു അജിത്തിന്റെ ഫിനിഷിങ്. 14.48.40 സെക്കന്റിലാണ് മനോജിന്റെ ശിഷ്യനായ അജിത്ത് ഫിനിഷ് ലൈന്‍ കടന്നത്. തുടക്കത്തില്‍ തന്നെ വ്യക്തമായ ലീഡ് നേടിയ അജിത്ത് അനായാസമാണ് ഫിനിഷ് ചെയ്തത്.
2015-ല്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ബിബിന്‍ ജോര്‍ജ് സ്ഥാപിച്ച 15:08.40 സെക്കന്റ് സമയമാണ് വഴിമാറിയത്. 2009 ല്‍ കൊച്ചിയില്‍ ഒഡീഷയുടെ ബിര്‍സ ഒറാം സ്ഥാപിച്ച 14:51.97 സെക്കന്റാണ് ദേശീയ റെക്കോര്‍ഡ്. 15:29.21 സെക്കന്റില്‍ ഓടിയെത്തിയ മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപി വെള്ളി നേടിയപ്പോള്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ ആദര്‍ശ് ബിനു 15:53.89 സെക്കന്റില്‍ വെങ്കലം നേടി. 2016-ല്‍ തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവാണ് അജിത്. ദേശീയ സ്കൂള്‍ മീറ്റുകളില്‍ വ്യക്തിഗത ചാമ്പ്യനായിരുന്ന അജിത് ദീര്‍ഘദൂര ഓട്ടത്തിലെ കേരളത്തിന്റെ ഭാവി വാഗ്ദാനമാണ്. 1500, ക്രോസ്—കണ്ട്രിയിലും ഇനി അജിത് മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ കിട്ടിയ വെങ്കലമാണ് അജിത്ത് ഇത്തവണ പൊന്നാക്കിമാറ്റിയത്. 2016-ലെ സംസ്ഥാന, ദേശീയ മീറ്റുകളില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഈ മിടുക്കന് നേടിയിരുന്നു. അന്ന് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച അജിത്ത് 3000, 1500, ക്രോസ് കണ്ട്രി എന്നിവയില്‍ സംസ്ഥാന മീറ്റില്‍ സ്വര്‍ണ്ണം നേടി. ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 3000, 1500 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ക്രോസ് കണ്ട്രിയില് വെങ്കലവും നേടി. പറളി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അജിത്ത് തേനൂര്‍ പടിഞ്ഞാക്കര നാരായണന്‍കുട്ടിയുടെയും ജയന്തിയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: