തൊടുപുഴ: പുറപ്പുഴ പഞ്ചായത്തില്‍ തറവട്ടം ക്ഷേത്രത്തിന് സമീപം ജലസേചന വകുപ്പ് നിര്‍മ്മിച്ച ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടാന്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ നീക്കം സംഘര്‍ഷത്തിന് കാരണമായി.
ഇന്നലെ ഉച്ചയോടെയാണ് പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചെക്ക് ഡാമില്‍ വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്ന പലക നീക്കം ചെയ്യാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സഹജന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തി. ചെക്ക് ഡാമില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പി.ജെ ജോസഫ് എംഎല്‍എയുടെ വാഴക്കൃഷിയില്‍ വെള്ളം കയറുമെന്ന് പറഞ്ഞാണ് പലക നീക്കാന്‍ ശ്രമം നടന്നത്. ജനങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തുമെന്നുറപ്പായതോടെ കരിങ്കുന്നം പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് എത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമായില്ല. ചെക്ക് ഡാമിന്റെ ഒരു പലക മാറ്റി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് തറവട്ടം എല്‍പി സ്കൂളിന് സമീപത്ത് നാട്ടുകാരും പഞ്ചായത്ത് അധികൃതരും യോഗം ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. കുടിവെള്ള ക്ഷാമം ആരംഭിച്ചതോടെയാണ് ചെക്ക് ഡാമില്‍ പലക നിരത്തി വെള്ളം ശേഖരിക്കാന്‍ നാട്ടുകാര്‍ ആരംഭിച്ചത്. വെള്ളം തടഞ്ഞ് നിര്‍ത്താന്‍ ഉപയോഗിച്ച പലക കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ വീണ്ടും പലക സ്ഥാപിച്ചു. ഈ പലകയാണ് പഞ്ചായത്ത് അധികൃതര്‍ തകര്‍ക്കാന്‍ രംഗത്തെത്തിയത്. ആരുടെ പരാതിയിലാണ് വെള്ളം തുറന്ന് വിടാന്‍ വൈസ് പ്രസിഡന്റും സംഘവുമെത്തിയതെന്നതാണ് ദുരൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: