കണ്ണൂര്‍: ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് വീല്‍ചെയറില്‍ കഴിയുന്ന കുടുംബത്തിന് എളയാവൂര് വില്ലേജില്‍ മൂന്ന്സെന്റ് സ്ഥലം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം എളയാവൂര് വില്ലേജിലെ റീസര്‍വേ 46/7-ല്‍ ഉള്‍പ്പെട്ട സ്ഥലം അനുവദിക്കണമെന്നാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നട്ടെല്ലിന് പരിക്കേറ്റ് വീല്‍ചെയറില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന്റെ ദയനീയ സ്ഥിതിയാണ് പത്രവാര്ത്തിയിലുണ്ടായിരുന്നത്. ഭാര്യയും നിത്യരോഗിയാണ്.
കമ്മീഷന് ജില്ലാ കലക്ടര്‍, നഗരസഭാ സെക്രട്ടറി എന്നിവരില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭര്‍ത്താവിനെ ഭാര്യയുടെ പേരിലുണ്ടായിരുന്ന നാലുസെന്റ് സ്ഥലം വിറ്റാണ് ചികിത്സിച്ചത്. ഭര്‍ത്താവ് സുകുമാരന്‍ പ്രതിമാസം 1000 രൂപ വികലാംഗപെന്ഷന് നല്‍കുന്നുണ്ട്. ആശ്വാസകിരണ്‍ പദ്ധതി പ്രകാരം ഭാര്യക്ക് 520 രൂപ പെന്ഷന് നല്‍കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും കുടിശ്ശികയാണ്. കലക്ടര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഇവര്‍ക്ക് ഭൂമി അനുവദിക്കാവുന്നതാണെന്ന് പറയുന്നു. സുകുമാരന്‍ അനുവദിച്ച വികലാംഗ പെന്ഷന് 2016 ഒക്ടോബര്‍ മുതലുള്ള കുടിശിക സഹിതം ഒരു മാസത്തിനകം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സുകുമാരന്‍ എല്ലാ മാസവും കുടിശികയില്ലാതെ പെന്ഷന് നല്‍കണം. ഭാര്യക്ക് നല്കുന്ന ആശ്വാസകിരണം പെന്ഷന് കുടിശികയുള്‍പ്പെടെ നല്‍കണം. ഭാവിയില്‍ മുടക്കം സംഭവിക്കരുത്. ഉത്തരവിന്മേല് സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: