കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജോലി നിഷേധത്തെത്തുടര്‍ന്ന് പത്തു ദിവസമായി കലക്ട്രേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ.യു. ശശിധരനെ ജില്ലാ ഭരണകൂടവും വകുപ്പുകളും തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ച് കേരളാ സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി തിരിഞ്ഞുനില്‍പ്പ് സമരം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കലക്ട്രേറ്റിന് എതിരെ പുറം തിരിഞ്ഞ് നിന്ന് നടത്തിയ ഐക്യദാര്‍ഢ്യ സമരം കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ദിവസ വേതന തൊഴിലാളികള്‍ക്ക് നല്‍കുക, പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ദിവസ വേതനക്കാര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുക, സ്വജനപക്ഷപാതം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക, ഇരുപത് വര്‍ഷം പിന്നിട്ട പട്ടിക വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ജോലിക്കാരെയും സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഐക്യദാര്‍ഢ്യ സമരം ആവശ്യപ്പെട്ടു.
അന്യായമായി പിരിച്ചു വിട്ട ശശിധരന് അടക്കം മുഴുവന്‍ പേര്‍ക്കും പുനര്‍ നിയമനം നല്‍കിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഐക്യദാര്‍ഢ്യ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച സതീഷ് പാറന്നൂര്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.യു. വേലായുധന് അദ്ധ്യക്ഷത വഹിച്ചു. പി.ബി. ശ്രീധരന്, എം. ശ്രീനിവാസന്, എ. സച്ചിദാനന്ദന്, പി. മോഹനന്, കെഎസ്എസ് വനിതാസമാജം ജില്ലാ സെക്രട്ടറി സി. സിന്ധു, രാധ കാട്ടുവയല്‍, എം. വനജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: