മുക്കം: കൊടിയത്തൂര്‍ കാരാളിപറമ്പ് സ്വദേശി രമേശിനെ കുത്തി പരിക്കേല്‍പ്പിച്ച് കിണറില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. രമേശിന്റെ ഭാര്യയും അമ്മയും സമരത്തില്‍ പങ്കെടുത്തു. മുക്കം പന്നിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡാണ് ഒരു മണിക്കൂറോളം ഉപരോധിച്ചത്. ഉദ്ഘാടനത്തിന് ശേഷം സമരക്കാര്‍ കോഴിക്കോട് ഊട്ടി റോഡും ഉപരോധിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ഉപരോധക്കാര്‍ പിരിഞ്ഞു പോവാത്തത് പോലീസിനും തലവേദനയായി. സംഭവവുമായി ബന്ധപ്പെട്ട് തൃപ്തികരമായ മറുപടി ലഭിക്കാതെ പിരിഞ്ഞു പോവില്ലെന്ന് സമരക്കാര്‍ നിലപാട് സ്വീകരിച്ചതോടെ പോലീസ് കുഴങ്ങി. ഒടുവില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് സിഐയുമായി ചര്‍ച്ച നടത്താമെന്ന പോലീസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
സംഭവം നടന്ന് 36 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ് അലംഭാവം തുടരുകയാണന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. പരിക്കേറ്റ രമേശ് ആശുപത്രി വിട്ടിട്ടും പ്രതികളെ പിടികൂടാത്തത് നാണക്കേടാണന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കാരാളിപറമ്പില്‍ നിന്ന് 100 ഓളം പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് റോഡ് ഉപരോധിച്ചത്. ഉപരോധം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. ഉപ്പേരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബാബു മൂലയില്‍, കെ.ടി. മന്‍സൂര്‍, മജീദ് പുതുക്കുടി, ഉണ്ണി വാപ്പാട്ട്, റഹ്മത്ത് പരവരി, ബാബു പൊലുകുന്ന്, എസ്.കെ. സിദ്ധീഖ് സംസാരിച്ചു. ഉപരോധത്തിന് യു.പി. മുനീര്‍, കെ.പി. വേലായുധന്, ബിനീഷ്, കുട്ടിഹസ്സന് പരവരി, കെ.ജി. ഷൗക്കത്ത്, സുനില്‍, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: