നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ ആവശ്യത്തിനായി കരുതിവച്ചിരുന്ന 20 ഓളം ബോട്ടില്‍ രക്തം കേടുവരുത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയില്‍ രക്തം ശേഖരിച്ച് വയ്ക്കുന്നതിനായി ബ്ലഡ്ബാങ്ക് ഇല്ല. രോഗികള്‍ അവരുടെ ആവശ്യത്തിനായി വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച് ആശുപത്രിയില്‍ ഏല്‍പ്പിച്ച രക്തമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഫ്രീസര്‍ ഓണ്‍ ചെയ്യാത്തതാണ് രക്തം കേടുവരാന്‍ കാരണമെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
സംഭവം അധികൃതര്‍ വളരെ രഹസ്യമായി സൂക്ഷിച്ചെങ്കിലും രോഗികളോട് വീണ്ടും രക്തം ആവശ്യപ്പെട്ടതോടെ സംഭവം പുറത്തായി. ഇതോടെ ആശുപത്രിയ്ക്കുളളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, വൈസ്പ്രസിഡന്റ് മഞ്ചന്തല സുരേഷ്, ആലംപൊറ്റ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നൂറോളം ലിറ്റര്‍ രക്തം കേടുവന്നത് അധികൃതര്‍ രഹസ്യമായി കുഴിച്ച് മൂടിയിരുന്നു.
പ്രതിഷേധിച്ചവര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നായിരുന്നു മറുപടി. ഒരു ലാബ് ടെക്നീഷ്യന് മാത്രമാണുളളതെന്നും ഫ്രീസര്‍ കേട് സംഭിവിച്ചതാണെന്നുമുളള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഒരു ഫ്രീസര്‍ കേടായതിനു പകരം കെര്ലോസ്ക്കര് കമ്പനി അധികമായി രണ്ടെണ്ണം നല്‍കിയിരുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: