നെടുമങ്ങാട്: തെക്കന്മേഖലയുടെ കുടിനീര്വാഹിനികളില് മാലിന്യമടിഞ്ഞ് നീരൊഴുക്ക് നിലയ്ക്കുന്നു. നദികളെമാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അന്‍പത്തിയഞ്ചോളം പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഒട്ടുമിക്ക പമ്പ് ഹൗസുകളും ജലക്ഷാമം നിമിത്തം അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു. നന്ദിയോട്, പാങ്ങോട്, വിതുര, പെരിങ്ങമ്മല, പുല്ലമ്പാറ, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ നദീതീര പ്രദേശങ്ങളിലാണ് മാലിന്യ നിക്ഷേപം തുടര്‍ക്കഥയായിരിക്കുന്നത്. പാലോട് റേഞ്ച് ഓഫീസ് കടവിലും കുശവൂര്‍ കടവിലും പൊന്നാംചുണ്ട് കടവിലും ജലം വിഷമയമായി മാറിയിരിക്കുകയാണ്. നദിപ്പരപ്പില്‍ മാലിന്യം നിറഞ്ഞുകവിയുന്ന കാഴ്ച്ചയാണ് പലേടത്തും. ഒഴുകി നീങ്ങാന്‍പോലും കഴിയാതെ വെള്ളം കെട്ടിക്കിടക്കുന്നു. ജലസംഭരണികളില്‍ ശേഖരിക്കാന്‍ കഴിയുന്ന നിലയിലല്ല ഈ നദിയിലെ വെള്ളം. മാത്രമല്ല വെള്ളം ഉപയോഗിക്കുന്നവരില്‍ ത്വക്ക് രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും വ്യാപകമാവുന്നതായും റിപ്പോര്‍ട്ടുണ്ട്.
നീരുറവകളിലും കൈത്തോടുകളിലും മാലിന്യനിക്ഷേപം പതിവാക്കിയ സാമൂഹ്യവിരുദ്ധസംഘങ്ങളാണ് ഇപ്പോള്‍ വാമനപുരം നദിയെ ലക്ഷ്യം വച്ചിരിക്കുന്നത്. തെങ്കാശി തിരുവനന്തപുരം അന്തര്‍സംസ്ഥാന പാതയുടെയും വിതുര കാലങ്കാവ് റോഡിന്റെയും ഷൊര്‍ലാക്കോട് നെടുമങ്ങാട് റോഡിന്റെയും പാലോട് മൈലമൂട് റോഡിന്റെയും ഓരങ്ങളിലായിരുന്നു അടുത്തകാലം വരെ മാലിന്യനിക്ഷേപം നടന്നിരുന്നത്. ചന്ത മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ചാക്കുകളില്‍ കെട്ടി പാതയോരങ്ങളില്‍ തള്ളുകയായിരുന്നു പതിവ്. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിച്ചതോടെ ഈ സംഘങ്ങള്‍ നദിയിലേക്ക് മാലിന്യം തള്ളുന്നത് പതിവായി. നദിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ നിന്ന് മാലിന്യം നദിയിലേക്കു തള്ളുന്നുമുണ്ട്. പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തില്‍ ഏറ്റവുമധികം വലിച്ചെറിയുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യനിക്ഷേപത്തിന് കരാറെടുക്കുന്ന സംഘങ്ങളും മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നതായി ആരോപണമുണ്ട്. മരിച്ചു കൊണ്ടിരിക്കുന്ന വാമനപുരം നദിയെ രക്ഷിക്കാന്‍ പോലീസും തദ്ദേശസ്ഥാപനങ്ങളും റവന്യുഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: