കണ്ണൂര്‍: ഓഫീസ് ഫയലുകള്‍ മലയാളത്തിലാക്കുന്ന കാര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് എഡിഎം ഇ.മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഭരണഭാഷ ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഭാഷ മലയാളമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികളും ഇടപെടലുകളും നടത്തിവരികയാണ്. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. ജില്ലയിലെ വിവിധ വകുപ്പകളില്‍ ഫയലുകള്‍ മലയാളമാക്കുന്നതില്‍ മികച്ച പുരോഗതി കൈവരിക്കാനായതായി എഡിഎം ചൂണ്ടിക്കാട്ടി.
മിക്കവാറും വകുപ്പുകള്‍ 90 ശതമാനത്തിലേറെ ഫയലുകളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ ഫയലുകള്‍ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യാവുന്നതാണ്. ഇവ ഏതൊക്കെയെന്ന് സര്‍ക്കാര്‍ തന്നെ കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതൊഴികെയുള്ള എല്ലാ ഫയലുകളും മലയാളത്തിലാക്കി 100 ശതമാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയണം. അതിന് ജില്ലാ തല ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്നിന് ശ്രേഷ്ഠഭാഷ ദിനാഘോഷത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ജീവനക്കാ മലയാള ഭാഷ പ്രതിജ്ഞയെടുക്കും. നവംബര്‍ ഒന്നുമുതല്‍ ഒരാഴ്ച ഭരണഭാഷ വാരാഘോഷം വിവിധ പരിപാടികളോടെ നടത്താനും യോഗം തീരുമാനിച്ചു. സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ശിരസ്തദാര്‍ കെ.കെ.ഗോപാലകൃഷ്ണന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: