ആലക്കോട്: വാഹനം കിട്ടാതെ വഴിയില്‍ കാത്തുനിന്ന അമേരിക്കന്‍ പൗരനും സുഹൃത്തിനും ലിഫ്റ്റ് നല്കി ലോറിയില്‍ കയറ്റിയ ശേഷം വിലപിടിപ്പുളള മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ ക്ലീനറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കെഎല്‍ 1 എഎ 871 ലോറി ക്ലീനര്‍ ഇരിട്ടിയിലെ പരവങ്ങാട്ട് അനീഷ്(28), ഡ്രൈവര്‍ മട്ടന്നൂരിലെ മാവില അനില്‍ കുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അമേരിക്കയിലെ ഫോട്ട്ലാന്റ് സ്വദേശി ജോര്‍ദ്ദാന്‍ കാനൂല(31)ആണ് പിടിച്ചുപറിക്ക് ഇരയായത്. സുഹൃത്തായ നടുവില്‍ സ്വദേശി താനപ്പറമ്പില്‍ ജോണിനോടൊപ്പം അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയതായിരുന്നു ജോര്‍ദാന്‍. വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്നും മടങ്ങിവരുന്ന വഴി ഇരിട്ടിയില്‍ വെച്ച് ലോറിയില്‍ കയറ്റിയ ഇവരെ ക്ലീനര്‍ അനീഷ് മദ്യലഹരിയില്‍ അക്രമിക്കുകയും ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ഉളിക്കല്‍ നുച്യാട് ലോറി നിര്‍ത്തിച്ച് ജോര്‍ദ്ദാനും ജോണും ഇറങ്ങിയപ്പോഴാണ് 30,000 രൂപ വിലയുള്ള അമേരിക്കന്‍ നിര്‍മ്മിത മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടര്‍ന്ന് പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും പയ്യാവൂര്‍ പോലീസ് ആലക്കോട് പോലീസുമായി ബന്ധപ്പെട്ട് ലോറി കരുവഞ്ചാല്‍ ടൗണില്‍ നിന്നും പിടികൂടുകയുമായിരുന്നു. അമേരിക്കന്‍ പൗരനെ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്ന് ബോധ്യപ്പെട്ടതിനാല്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: