കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമന് കള്ള സര്‍ട്ടിഫിക്കറ്റ് നല്കിയ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ആയിരുന്ന ഡോ.ലതീഷിന് ആരോഗ്യ വകുപ്പിന്റെ ക്ലീന്‍ ചിറ്റ്. ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കാതെ തന്നെ 2014 ജൂണ്‍ 22 ന് ആശുപത്രി ലെറ്റര്‍പാഡില്‍ വിക്രമന് ചികിത്സ തേടിയെന്ന് റഫറന്‍സ് ലെറ്റര്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ലതീഷിന് കുറ്റാരോപണ മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടും കേവലം താക്കീത് മാത്രം നല്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ലതീഷിന് നാമമാത്രമായ ശിക്ഷ നല്‍കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ നിന്ന് ലഭിച്ച ലെറ്റര്‍ ഉപയോഗിച്ചാണ് വിക്രമന് ബംഗളൂരുവിലെ നിംഹാന്‍സില്‍ ചികിത്സ തേടിയത്. സിപിഎം ജില്ലാ സെക്രട്ടറി പിജയരാജനുള്പ്പടെയുള്ളസിപിഎമ്മുകാരാണ് കേസിലെ പ്രതികള്‍. ആര്‍എസ്എസ് നേതാവ് മനോജിനെ വധിക്കാന്‍ പി.ജയരാജന് മുഖ്യപ്രതി വിക്രമനുമായി ഗൂഡാലോചന നടത്തിയെന്നാണ് കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതി മാനസികരോഗത്തിന് ചികിത്സ തേടിയ ആളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തില്‍ കള്ളസര്‍ട്ടിഫിക്കറ്റ് നല്കിയതും വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ബംഗളൂരുവില്‍ പോയതും. ബംഗളൂരുവിലുള്ള വിക്രമനുമായി നിരവധി തവണ ജയരാജന് ബന്ധപ്പെട്ടതായി അന്വേഷണ സംഘം തന്നെ കണ്ടെത്തിയിരുന്നു. വിക്രമന്റെ അസുഖ വിവരമറിയാനാണ് വിളിച്ചതെന്നാണ് ജയരാജന്റെ വിശദീകരണമെങ്കിലും ഈ സമയത്താണ് ജയരാജന് വിക്രമനുമായി ഗൂഡാലോചന നടത്തിയതെന്ന് വ്യക്തമായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ഡോ.ലതീഷിനെ എന്‍എച്ച്എമ്മിന്റെ ജില്ലാ പ്രോഗ്രം മാനേജരാക്കിയത്. 2017 ആഗസ്റ്റ് മാസത്തോടെ ഇതിന്റെ കാലാവധി കഴിഞ്ഞിരുന്നെങ്കിലും ഇപ്പോഴും ഡോ.ലതീഷ് തന്നെ ഈ സ്ഥാനത്ത് തുടരുകയാണ്. വീണ്ടും തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ലതീഷിനതിരെ ധൃതിപിടിച്ച് കേവലം താക്കീതിലൊതുക്കി നടപടിയെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ അറിവോ സമ്മതമോ ഇല്ലാതെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് നേരത്തെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഡോക്ടറെ തന്നെ വീണ്ടും എന്‍എച്ചഎം പ്രോഗ്രം മാനേജരാക്കാനുള്ള നീക്കത്തില്‍ ആരോഗ്യ വകുപ്പില്‍ തന്നെ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: