തിരുവനന്തപുരം: ഒരു നൂല് കൊണ്ട് മാത്രം ബ്രാഹ്മണനാവില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി. ഇതിനായി തന്ത്രം, മന്ത്രം, കര്‍മങ്ങള്‍, പ്രായോഗിക പരിജ്ഞാനം എന്നിവ നേടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഖില കേരള തന്ത്രിമണ്ഡലം ജില്ലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ഷികസമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തന്ത്രി സമുദായവും ബ്രാഹ്മണസമുദായവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. പാരമ്പര്യവും ചരിത്രവുമില്ലെങ്കില് ആഴത്തില്‍ വേരില്ലാത്ത വൃക്ഷത്തിന് തുല്യമാകും. പാരമ്പര്യമായി ക്ഷേത്രത്തില്‍ പൂജചെയ്യുന്ന തന്ത്രിമാരെ നിലനിര്‍ത്തണം. ഹൈന്ദവ മതത്തിലേതു പോലെ മറ്റു മതസ്ഥരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നും അവര്‍ ചോദിച്ചു. അശുദ്ധം എന്നത് കേരളത്തിന്റെ ആചാരരീതിയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒന്നിനെ നശിപ്പിക്കുന്നത് വളരെ എളുപ്പമാണ് പക്ഷേ ഒന്നിനു മേല്‍ ഒന്നുവച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദീര്‍ഘ നാളുകള്‍ വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഹൈന്ദവ ഏകീകരണമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരോ ബ്രാഹ്മണകുടുബത്തില് നിന്ന് ഒരാളെങ്കിലും വൈദികപഠനം നടത്തുണ്ടെന്ന് ഉറപ്പുവരുത്തണം. ദേവസ്വം ബോര്‍ഡിലെ അമ്പതു ശതമാനം അഴിമതി നിര്‍ത്തലാക്കാന്‍ സാധിച്ചത് മേന്മയായി കാണുന്നെന്നും മദ്യപിച്ച് ശാന്തി ജോലിക്കെത്തിയതായി തെളിവുകള്‍ സഹിതം പിടിക്കപ്പെട്ടാല്‍ അവരെ ജോലിയില്‍ തുടരാന്‍ സാധിക്കാത്തവിധം നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മംകൊണ്ടും കര്‍മം കൊണ്ടും ബ്രാഹ്മണ്യമുള്ളവനു മാത്രമെ ശിലയെ ശങ്കരനാക്കാന് സാധിക്കൂവെന്ന് തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി.ആര്. നമ്പൂതിരി പറഞ്ഞു. ഭദ്രദീപ പ്രോജ്ജ്വലനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് ചെയര്മാന് എന്‍. രാജഗോപാലാന്‍ നായര്‍ തന്ത്രിമണ്ഡല വിദ്യാപീഠം ലോഗോയും അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ഡോ പ്രദീപ് ജ്യോതി സ്മരണികയും പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. മഹാദേവന് പോറ്റി, സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: