2016 നവംബര്‍ മാസം പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന്, 2017 ജൂലൈ മാസം നടപ്പിലാക്കിയ ചരക്കു സേവന നികുതി എന്നീ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥിതി തകര്‍ത്തു എന്നാണ് തോമസ് ഐസക് മുതല്‍ മന്മോഹന് സിങ് വരെയുള്ളവര്‍ പറഞ്ഞുപരത്തുന്നത്. മന്മോഹന് സിങ് തന്റെ നിസ്സഹായവസ്ഥ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ”മാഡം എന്നോട് പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടു. എന്നെക്കാളും എന്തുകൊണ്ടും യോഗ്യന്‍ പ്രണബ് മുഖര്‍ജിയാണെന്ന് എനിക്ക് നല്ലതുപോലെ അറിയാം. പക്ഷേ മാഡം പറഞ്ഞാല്‍ അതു അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
എനിക്ക് മാത്രമല്ല, പ്രണബ് മുഖര്‍ജിക്കും അതറിയാം. അദ്ദേഹത്തിന് എന്നോട് നീരസം ഒന്നും ഇല്ല എന്നു ഞാന്‍ കരുതുന്നു,” മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ദാര്‍ജി തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ മേല്‍പ്പറഞ്ഞ വാക്കുകളുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ഡിമോണിറ്റൈസേഷന് (അതായത് 500 രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ നടപടി), അതിന്റെ അനന്തരഫലങ്ങള്‍ എന്നിവയുടെ പ്രഥമ അവലോകനം ഭാരതീയ റിസര്‍വ് ബാങ്ക് പുറത്തിറക്കി. ഇതൊരു സമഗ്രമായ റിപ്പോര്‍ട്ടാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവര്ക്കുതന്നെ ദിവസങ്ങളോളം വേണം അതു വായിച്ചു മനസ്സിലാക്കാന്‍. പക്ഷേ അതിലെ ഒരു വാചകം ഏതോ ഒരു മാധ്യമപ്രവര്‍ത്തകന്റെ ശ്രദ്ധ ആകര്‍ഷിച്ചു.
2016-2017 വാര്‍ഷിക റിപ്പോര്‍ട്ട് എന്നാണ് ഈ റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. റദ്ദാക്കിയ കറന്‍സി നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി എന്നാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 252 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഭാരതീയ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിരുന്നു. അതൊന്നും നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിച്ചില്ല. 15.5 ലക്ഷം കോടി രൂപയുടെ പിന്‍വലിച്ച കറന്‍സി നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നും ഡിമോണിറ്റൈസേഷന് തകര്‍ന്നുവെന്നും ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ പടുകുഴിയില്‍ വീണിരിക്കുന്നു എന്നൊക്കെയാണ് കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കള്‍ വിളിച്ചുകൂവിയത്. കൂടെ കൂവാന്‍ വാര്‍ത്താചാനലുകളും കുഴലൂത്തുകാരായ അവതാരക ജന്മങ്ങളും ചേര്‍ന്നതോടെ അന്തരീക്ഷം കോലാഹലമയമായി.
സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത ഈ ലേഖകനെപ്പോലുള്ളവര്‍ ഭയന്നുവിറച്ചു. അനിശ്ചിതത്വം നിറഞ്ഞതാകും ഭാവി എന്നുതന്നെ ഭയന്നു. നോട്ട് റദ്ദാക്കല്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും അനുമോദിച്ചിരുന്നു. കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുഖര്‍ജിയുടെ അഭിപ്രായത്തോട് പ്രതികരിച്ചില്ല. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് സാധാരണപൗരനായി കഴിയുന്ന മുഖര്‍ജിയുമായി ഒരു അഭിമുഖം ഒക്ടോബര്‍ 18-ലെ ‘ദി ഹിന്ദു’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
താന്‍ ധനകാര്യമന്ത്രിയായിരുന്നപ്പോഴും ഡിമോണിറ്റൈസേഷന് പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മുഖര്‍ജി പറഞ്ഞു. ഞാന്‍ അതിന് സമ്മതിച്ചില്ല. പക്ഷേ, സാഹചര്യങ്ങള്‍ ഒരിക്കലും സ്ഥിരമായിത്തന്നെ നില്‍ക്കില്ല. മാറിക്കൊണ്ടേയിരിക്കും, എന്നാണ് അദ്ദേഹം പറഞ്ഞത്. സപ്തംബര്‍ 13 ന് ഇതേ പത്രത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും യഥാര്‍ത്ഥ സാമ്പത്തിക വിദഗ്ദ്ധനുമായി സി. രംഗരാജന് ഒരു ലേഖനം എഴുതിയിരുന്നു.
2017-2018 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്നുമാസങ്ങളിലെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ഷന്‍ (ജിഡിപി, മലയാളത്തില്‍ പറഞ്ഞാല്‍, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 5.7 ശതമാനം മാത്രമേ വളര്‍ന്നുള്ളൂ എന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയായിരുന്നു രംഗരാജന്റെ ലേഖനം. ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്ന്നതലങ്ങളില് എത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളുടെ നിക്ഷേപം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും, 2016-2017 ലെ ആദ്യത്തെ മൂന്നുമാസത്തെ ജിഡിപി വളര്‍ച്ച 7.9 ശതമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ മറ്റൊരു ശബ്ദമലിനീകരണ പ്രക്രിയ ആരംഭിച്ചു. നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യന്‍ സാമ്പത്തിക മേഖല ദുര്‍ബ്ബലമാക്കി. ചരക്കുസേവന നികുതി പരാജയപ്പെട്ടു എന്നിവയായി പുതിയ ആരോപണങ്ങള്‍. ദേശീയതലത്തില്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍, പഞ്ചവാദ്യത്തിലെ എലത്താളക്കാരനെ അനുസ്മരിപ്പിക്കുംവിധം തോമസ് ഐസക്കും എന്തെങ്കിലുമൊക്കെ പറയും. മലയാള മാധ്യമങ്ങള്‍ക്ക് അതു ചാകരയാണ്.
അഞ്ഞൂറുരൂപയുടേയും ആയിരം രൂപയുടേയും കറന്‍സി നോട്ടുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമായത് എന്തുകൊണ്ടാണെന്ന് ഈ ബഹളമുണ്ടാക്കിയവര്‍ മറന്നു. അവര്‍ അതിന്റെ കാരണം അന്വേഷിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. നോട്ടു റദ്ദാക്കി. സാധാരണക്കാരന് ബുദ്ധിമുട്ടിലായി. നോട്ടു മാറാന്‍ ക്യൂവില്‍ നിന്ന നൂറുകണക്കിനുപേര്‍ മരിച്ചുവീണു. നോട്ടു റദ്ദാക്കിയ നടപടിയില്‍ മനംനൊന്ത് ദളിത് യുവാവും യുവതിയും ആത്മഹത്യ ചെയ്തു. നോട്ടു റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള അവസ്ഥയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്ന വ്യക്തി വാഹനാപകടത്തില്‍ മരിച്ചു… ഇങ്ങനെ പോയി ചാനല്‍ വാര്‍ത്തകളുടെ തലക്കെട്ടുകള്‍. കുഴലൂത്തുകാരായ അവതാരക ജന്മങ്ങള് തങ്ങളുടെ വിദ്വേഷം തീര്‍ത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭര്‍ത്സിച്ചുകൊണ്ടാണ്.
കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാനാണ് നോട്ടു റദ്ദാക്കിയത് എന്ന ഒരൊറ്റ വാചകത്തെ ആസ്പദമാക്കിയായിരുന്നു ചാനലുകളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ആക്രമണം. നോട്ടു റദ്ദാക്കല്‍ കള്ളപ്പണം പുറത്തുകൊണ്ടുവരാനായിരുന്നു എന്നത് സത്യംതന്നെ. പക്ഷേ അതിനോടൊപ്പം മറ്റു പല കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അത് എന്താണെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ വിദര്ഗ്ദ്ധര്ക്കോ താല്‍പ്പര്യം തീരെയില്ല. അതു ജനങ്ങള്‍ മനസ്സിലാക്കിയാല്‍ തങ്ങളുടെ ആക്രമണങ്ങളുടെ കുന്തമുനതന്നെ ഒടിയുമെന്ന് അവര്‍ക്കറിയാം. കള്ളപ്പണം പെരുകുന്നത് തടയാനും നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കാനും ജനങ്ങളുടെ സ്വകാര്യ സംഭരണികളില്‍ അട്ടിയായിവച്ചിരുന്ന കറന്‍സി ശേഖരം ബാങ്കിങ് സംവിധാനത്തിലെത്തിക്കാനും വേണ്ടിയായിരുന്നു നോട്ട് റദ്ദാക്കല്‍ നടപടി. 2016 നവംബര്‍ മാസത്തില്‍ നോട്ട് റദ്ദാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമയത്തെ ഭൂമി വില എന്താണെന്നും, ഇപ്പോഴത്തെ ഭൂമി വില എന്താണെന്നും വായനക്കാര്‍ എടുത്താല്‍ മതി. നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരം മാത്രം മതി, നോട്ടു റദ്ദാക്കല്‍ നടപടിയുടെ വിജയം മനസ്സിലാക്കാന്‍.
15.5 ലക്ഷം കോടി രൂപയോളം ബാങ്കിങ് സംവിധാനത്തില്‍ തിരിച്ചെത്തി. കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണല്ലോ പ്രധാന ആരോപണം. നോട്ടു റദ്ദാക്കല്‍ നടപടിക്കുശേഷം നികുതിദായകരുടെ എണ്ണത്തില്‍ വന്ന വര്‍ധനവ് എത്രയാണെന്നോ? 57 ലക്ഷം. തിരിച്ചെത്തിയ കറന്‍സി നോട്ട് ശേഖരത്തില്‍ 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുന്നു. റദ്ദാക്കിയ നോട്ടുകളില്‍ 29,000 കോടി രൂപയുടെ കള്ളപ്പണം ഉണ്ടായിരുന്നതായും 16,000 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല എന്നും റിസര്‍വ് ബാങ്ക് കണ്ടെത്തി. അതായത് 45,000 കോടി രൂപ! മൊത്തം 3.35 ലക്ഷം കോടി രൂപ നോട്ടു റദ്ദാക്കല്‍ പ്രക്രിയ വഴി വെളിച്ചം കണ്ടിരിക്കുന്നു.
റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് സമഗ്രമായി വിശകലനം ചെയ്ത എസ്. ഗുരുമൂര്‍ത്തിയുടേതാണ് ഈ കണ്ടെത്തലുകള്‍. ”ഇതൊരു തിരുത്തല്‍ ശ്രമമാണ്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിമിഷംവരെ വിജയിച്ചിട്ടേയുള്ളൂ”- ഗുരുമൂര്‍ത്തി പറയുന്നു.
നോട്ട് റദ്ദാക്കല്‍ നടപടിയെ കേവലം രാഷ്ട്രീയ ചര്‍ച്ചയാക്കി തരംതാഴ്ത്തി പല മലയാളം വാര്‍ത്താചാനലുകളും. 2011-2013 കാലയളവില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം തകര്‍ന്നതും, ഡോളറിന്റെ വില കുതിച്ചുയര്‍ന്നതും, സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ വിദേശനാണ്യ വിപണിയിലേക്ക് റിസര്‍വ് ബാങ്കിന് കറന്‍സി ‘പമ്പു’ ചെയ്യേണ്ടിവന്നതും ഇക്കൂട്ടരും ഐസക്കുമാരും സൗകര്യപൂര്‍വം മറന്നു. തുടര്‍ന്ന് ചരക്കുസേവന നികുതി നിയമം നടപ്പാക്കലിലേക്കു വന്നു. അപ്പോഴും സമ്പദ്വ്യവസ്ഥ തകര്‍ന്നുവെന്ന തനിയാവര്‍ത്തനം മുഴങ്ങി.
അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) മേധാവി ക്രിസ്റ്റീന്‍ ലാഗാര്‍ഡ്, ലോകബാങ്ക് മാനേജിങ് ഡയറക്ടര്‍ ജിം യംഗ് കിം എന്നിവര്‍ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രശംസിച്ച് സംസാരിച്ചത് വിമര്‍ശകരുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികപരിഷ്കാര നടപടികള്‍ രാജ്യത്തിന് മഹത്തായ നേട്ടങ്ങളാണ് സമ്മാനിക്കുകയെന്ന് കിം പറയുന്നു.
”2015 ല്‍ ഭാരതത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 8.6 ശതമാനം ആയിരുന്നു. പക്ഷേ 2017 ല്‍ അത് ഏഴ് ശതമാനമാകും. ഇതൊരു താല്‍ക്കാലിക വ്യതിയാനം മാത്രമാണ്. മോദി നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി, ഇടക്കാല, ദീര്‍ഘകാല വളര്‍ച്ചാ നിരക്കുകള്‍ വര്‍ധിക്കും” കിം പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഭാരതത്തിന്റെ സമ്പദ്ഘടനയില്‍ അടുത്തകാലത്ത് മാന്ദ്യം അനുഭവപ്പെട്ടത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കിം. ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും ഭാരതത്തിന്റെ 2017 ലെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് സ്മരണീയമാണ്. ”ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ഒരു ഹ്രസ്വകാല വ്യതിചലനം മാത്രമാണ്” കിം എടുത്തുപറയുന്നു. പ്രധാനമായും ചരക്കുസേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ മാന്ദ്യത്തിന്റെ കാരണം.
ലോകബാങ്ക് പ്രസിഡന്റിന്റെ അഭിപ്രായത്തില്‍, ഭാരതത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്ന ഘടകമാണ് ചരക്കു സേവന നികുതി. ”ചരക്കു സേവന നികുതി പൂര്‍ണമായി നടപ്പിലാക്കുന്നതും കാത്തിരിക്കുകയാണ് സ്വകാര്യ മേഖലയിലെ കമ്പനികള്‍, അതിനുശേഷമേ അവര്‍ നിക്ഷേപങ്ങള്‍ നടത്തുകയുള്ളൂ” കിം വ്യക്തമാക്കുന്നു.
ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറയുന്നു ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തവും സുരക്ഷിതവുമായ പാതയിലൂടെയാണ് ചലിക്കുന്നതെന്ന്. ”നോട്ടു റദ്ദാക്കല്‍ നടപടി, ചരക്കുസേവന നികുതി എന്നിവ മഹത്തായ സംരംഭങ്ങളാണ്. ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യത്തില്‍ ഒരു അദ്ഭുതവുമില്ല. പ്രതീക്ഷിച്ചതുതന്നെയാണ്. ഏതു പുതിയ സംവിധാനത്തിന്റെയും ആദ്യനാളുകള്‍ നമുക്ക് കുറച്ചു ബുദ്ധിമുട്ടുതന്നെയാണ്. പക്ഷേ ഭാരതത്തിന്റെ മധ്യകാല, ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ഗാംഭീര്യം നിറഞ്ഞതായിരിക്കും” ലഗാര്‍ഡ് സൂചിപ്പിച്ചു. കിം, ലഗാര്‍ഡ് എന്നിവര്‍ സംഘപരിവാറുകാരൊന്നുമല്ല. പക്ഷേ ഇവര്‍ പറയുന്നതിനൊന്നും ഇവിടെയുള്ളവര്‍ക്ക് വിലയില്ലല്ലോ.
ഒരു കാര്യം കൂടി വിശദമാക്കട്ടെ. 130കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് ഒറ്റരാത്രികൊണ്ട് ഒരു വികസനവും നടപ്പിലാക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ജനാധിപത്യ മതേതര രാജ്യത്ത്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നിങ്ങനെ പലവിധ സാമ്പത്തിക നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കംകുറിച്ചു. ഒരു ചെറിയ വ്യവസായശാല ആരംഭിക്കുന്നതിന് സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചുവരുകയാണ് കേന്ദ്ര ഭരണകൂടം. വ്യവസായശാലകള്‍ നിര്‍മ്മിച്ച് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം തുടങ്ങാന്‍ ഉറങ്ങി എഴുന്നേല്ക്കുന്ന സമയം പോരല്ലോ. 2004 മുതല്‍ 2014 വരെ മുടങ്ങിക്കിടന്നിരുന്ന പശ്ചാത്തല വികസനപദ്ധതികള്‍ക്ക് പുനരുജ്ജീവനം നല്‍കിയതിനെക്കുറിച്ചും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. പക്ഷേ നമ്മുടെ മോദി വിരുദ്ധ മാധ്യമങ്ങള്‍ അത് കണ്ടില്ല!
(പയനിയര്‍ പത്രത്തിന്റെ തമിഴ്നാട് പ്രതിനിധിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: