തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടയില്‍ മരിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് സ്മരണാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ സപ്തംബര്‍ ഒന്നുമുതല്‍ ഈ വര്‍ഷം ആഗസ്റ്റ് 31 വരെ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലായി കൃത്യനിര്‍വഹണത്തിനിടയില്‍ മരിച്ച 370 സേനാംഗങ്ങള്‍ക്കാണ് സ്മരണാഞ്ജലി അര്‍പ്പിച്ചത്.
പോലീസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റിട്ടയേര്‍ഡ് ഡിജിപിമാരായ രാജഗോപാല്‍ നാരായണ്‍, ആര്.പി.സി. നായര്‍, രമണ്‍ ശ്രീവാസ്തവ എന്നിവരും പുഷ്പാര്‍ച്ചന നടത്തി. ഫയര്‍ഫോഴ്സ് മേധാവി ടോമിന് ജെ. തച്ചങ്കരി, ദക്ഷിണമേഖല എഡിജിപി ഡോ ബി. സന്ധ്യ, കെപിഎച്ച്സിസി എംഡി നിഥിന് അഗര്‍വാള്‍, വിജിലന്‍സ് എഡിജിപി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍, ഐജി മാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, ഡിഐജി മാരായ ഐ.ബി. റാണി, ജി. സ്പര്‍ജന്‍ കുമാര്‍, ഷെഫീന്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ 1959 ഒക്ടോബര്‍ 21 ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന് വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്മ പുതുക്കുന്ന ദിനത്തിലാണ് കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന് വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലി എല്ലാവര്‍ഷവും അര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: