ഗുവാഹത്തി: ആഫ്രിക്കന്‍ പോരാട്ടത്തില്‍ മാലിക്ക് വിജയം. മുന്‍ ചാമ്പ്യന്മാരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മാലി അണ്ടര്‍ -17 ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു.ഹഡ്ജി ഡ്രേമും ട്രറോസുമാണ് മാലിക്കായി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ കുഡൂസ് മുഹമ്മദാണ് ഘാനയുടെ ഗോള്‍ നേടിയത്.
കൊച്ചിയില്‍ ഇന്ന് നടക്കുന്ന ഇറാന്- സ്പെയിന് മത്സരത്തിലെ വിജയികളെയാണ് മാലി സെമിയില്‍ നേരിടുക.ഗോവയില്‍ നടന്ന മത്സരത്തില്‍ ബ്രീസ്റ്ററുടെ ഹാട്രിക്കില്‍ അമേരിക്കയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ടും സെമിയിലെത്തി. മോര്ഗന് ഗിബ്സ് വൈറ്റ് ഒരുഗോള്‍ നേടി. അമേരിക്കയുടെ ആശ്വാസ ഗോള്‍ സാര്‍ജന്റിന്റെ വകയായിരുന്നു.
മഴയില്‍ കുതിര്‍ന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ശക്തകളായ മാലിയും ഘാനയും മികച്ച കളിയാണ് പുറത്തെടുത്തത്. മാലി തുടക്കത്തില്‍ തന്നെ ആക്രമണം തുടങ്ങി. ആറാം മിനിറ്റില്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.എന്നാല്‍ മുന്നേറ്റനിരക്കാരന്റെ ഷോട്ട് പുറത്തേയ്ക്ക് പറന്നു.
ഏറെതാമസിയാതെ മാലി ലീഡ് നേടി. ഹഡ്ജി ഡ്രേമിന്റെ മികച്ചൊരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡ്രേമിന്റെ ഷോട്ട് ഘാനയുടെ വലയില്‍ കയറിനിന്നു. ഗോള്‍ മടക്കാന്‍ ഘാനയുടെ മുന്നേറ്റ നിര ശക്തമായി പൊരുതി. ആദ്യ പകുതിയില്‍ മാലി 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഘാനയാണ് ആക്രമിച്ചു കളിച്ചത്. തുടക്കത്തില്‍ തന്നെ അവര്‍ ഗോളിനടുത്തെത്തി. ഇഡ്രിസിന്റെ ഷോട്ട് പക്ഷെ ലക്ഷ്യം കാണാതെ പോയി.
തുടര്‍ന്ന് മാലിയുടെ രണ്ടാം ഗോള്‍ പിറന്നു. ഘാനയുടെ പ്രതിരോധ തകര്‍ച്ച മുതലാക്കി ട്രറോറാണ് സ്കോര്‍ ചെയ്തത്.
അഞ്ചുമിനിറ്റിനുളളില്‍ ഘാന ഒരു ഗോള്‍ മടക്കി. ഘാനയുടെ പിഴവാണ് പെനാല്‍റ്റി വഴിവെച്ചത്. സ്പോട്ട് കിക്ക് കുഡുസ് മുഹമ്മദ് ഗോളാക്കി. സമനില നേടാനായി അവസാന നിമിഷങ്ങളില്‍ ഘാന തകര്‍ത്തുകളിച്ചെങ്കിലും മാലിയുടെ പ്രതിരോധം അവരുടെ നീക്കങ്ങള്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: