കൊല്‍ക്കത്ത: ആക്രമണ ഫുട്ബോളിന്റെ വക്താക്കളായ ബ്രസീലും ജര്‍മനിയും ലോകകപ്പ് സെമിഫൈനല്‍ ബര്‍ത്ത് തേടി സാള്ട്ട്ലേക്കില് ഇന്ന് കൊമ്പുകോര്‍ക്കുന്നതോടെ ക്ലാസിക്ക് പോരാട്ടമൊരുങ്ങും. അറുപതിനായിരം കാണികളെ ആവേശത്തിന്റെ കൊടുമുടകളിലെത്തിക്കുന്ന ഈ ടീമുകളുള് തമ്മിലുളള ക്വാര്‍ട്ടര്‍ ഫൈനല്‍ രാത്രി എട്ടിന് ആരംഭിക്കും.
ബ്രസീല്‍- ജര്‍മനി പോരാട്ടം ലോക ക്ലാസിക്കാണ്. ടീം സീനിയറോ ജൂനിയറോയെന്നത് പ്രശ്നമല്ല. രണ്ട് ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെയ്ക്കുന്നതാണ് പോരാട്ടം ക്ലാസിക്കാകാന് കാരണമെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോസ് അമേദു പറഞ്ഞു.
അറുപതിനായിരം കാണികളുടെ മുന്നില്‍ കളിക്കുകയെന്നത് ഭാഗ്യം തന്നെയാണ്. മികച്ച കളിതന്നെ പുറത്തെടുക്കും. എന്നാല്‍ മത്സരഫലം ഞങ്ങളുടെ നിയന്ത്രണത്തിലല്ല. നമ്മള് നമ്മളെതന്നെ തോല്‍പ്പിക്കരുതെന്ന് കളിക്കാരോട് പറഞ്ഞിട്ടുണ്ട്. എതിരാളികള്‍ ശക്തരാണെങ്കില്‍ തോല്‍വി അംഗീകരിച്ച് മുന്നോട്ടു പോകണം. അമേദു പറഞ്ഞു.
ബ്രസീലിനെതിരെ പ്രതിരോധത്തിലും ആക്രമണത്തിലും കരുത്തുകാട്ടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞതായി ജര്‍മനി അസിസ്റ്റന്‍ഡ് കോച്ച് ഡെന്നീസ് ലാംബി പറഞ്ഞു.
ഗ്രൂപ്പ് മത്സരത്തില്‍ ഇറാനെതിരെ നാലുഗോളുകള്‍ക്ക് തോറ്റ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കൊളംബിയയെ കീഴ്പ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്.
അണ്ടര്‍-17 ലോകകപ്പില്‍ ജര്‍മനിയും ബ്രസീലും അവസാനമായി ഏറ്റുമുട്ടിയത് 2011 ലെ മെക്സിക്കോ ലോകകപ്പിലാണ്. അന്ന് വിജയം ജര്‍മനിക്കൊപ്പം നിന്നു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: