പാലാ: ട്രിപ്പിള്‍ജമ്പിലെ മിന്നുംതാരമായ സാന്ദ്രബാബുവിന് ലോങ്ജമ്പിലെ ആദ്യ മത്സരത്തില്‍ റെക്കോഡ് തിളക്കത്തോടെ പൊന്ന്. മറികടന്നത് നിലവിലെ ദേശീയ-സംസ്ഥാന ജേത്രിയായ ആന്‍സി സോജനെ.ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിന്റെ താരമായ സാന്ദ്ര 6.07 മീറ്റര്‍ ചാടിയാണ് റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയത്.
നിലവിലെ ദേശീയ റെക്കോര്‍ഡ് വരെ മറികടന്ന പ്രകടനമാണ് സാന്ദ്ര നടത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെയാണ് സാന്ദ്ര റെക്കോര്‍ഡ് ദൂരം പിന്നിട്ടത്. 2010-ല്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ നയന ജെയിംസ് സ്ഥാപിച്ച 5.86 മീറ്ററിന്റെ റെക്കോഡാണ് സാന്ദ്രയുടെ കുതിപ്പില്‍ പഴങ്കഥയായത്. ബംഗാളിന്റെ സിബാനി ഭുംജിയുടെ പേരിലാണ് ഈ ഇനത്തിലെ ദേശീയ റെക്കോഡ്. ദൂരം 5.88 മീറ്റര്‍.
കോതമംഗലം അത്ലറ്റിക് അക്കാഡമിയില്‍ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് പി.പി. പൗലോസിന്റെ കീഴിലാണ് പരിശീലനം. കണ്ണൂര്‍ ജില്ലയിലെ ചെട്ടിപറമ്പ് തയ്യുള്ളതില്‍ ടി.കെ. ബാബുവിന്റേയും മിശ്രകുമാരിയുടെയും മകളാണ്.
നിലവിലെ സ്വര്ണ്ണജേതാവും സംസ്ഥാന ജൂനിയര്‍ ചാമ്പ്യനുമായ ആന്‍സി സോജന് നിറംമങ്ങിയത് സാന്ദ്രക്ക് ഗുണകരമായി. ഫൈനലിലെ ആദ്യ രണ്ട് ജമ്പുകള്‍ ആന്‍സിക്ക് ഫൗളായപ്പോള്‍ അവസാന ജമ്പില്‍ 5.90 മീറ്ററില്‍ വെള്ളി പിടിച്ചെടുത്തു. കരിയറിലെ മികച്ച പ്രകടനം നടത്തിയ ആന്‍സി 5.90 മീറ്ററാണ് താണ്ടിയത്. തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍സി. മലപ്പുറം കടക്കശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ പി.എസ്. പ്രഭാവതി 5.65 മീറ്റര്‍ ചാടി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: