ചെറുപുഴ: കഴിഞ്ഞദിവസം നടന്ന പയ്യന്നൂര്‍ ബ്ലോക്ക് കേരളോത്സവം അത്ലറ്റിക് മത്സരത്തില്‍ ആള്‍മാറാട്ടവും വ്യാപകമായ തിരിമറിയും നടത്തിയതായി പരാതി. മത്സരത്തില്‍ പങ്കെടുക്കാത്ത ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ മകന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും പരാതിയുണ്ട്.
നാനൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍നിന്നും ഒന്നാംസ്ഥാനം നേടിയത് അഭിജിത്തും രണ്ടാംസ്ഥാനം നേടിയത് ആല്ബിന് തോമസും ആയിരുന്നു. എന്നാല്‍ ആല്ബിന് തോമസിനെ ഒഴിവാക്കി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്വന്തം മകന്റെ പേര് എഴുതി ചേര്‍ക്കുകയായിരുന്നുവെന്ന് കായിക താരങ്ങള്‍ പറഞ്ഞു. പേര് ചേര്‍ത്തതിനുശേഷം മകന് പകരം മറ്റൊരു കുട്ടിയെ 400 മീറ്റര്‍ മത്സരത്തില്‍ പങ്കെടുപ്പിച്ച് ആള്‍മാറാട്ടം നടത്തിയതു കൂടാതെ മത്സരത്തില്‍ വിജയിച്ച ഈ കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വന്നതോടെയാണ് ബഹളമായത്. ഇതിനിടെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ബാഗില്‍ നിന്നും മകന്റെ പേരില്‍ എഴുതി ഒളിപ്പിച്ച സര്‍ട്ടിഫിക്കറ്റ് കണ്ടെടുക്കുകയും ചെയ്തു.
നാനൂറ് മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയ ചെറുപുഴ പഞ്ചായത്തിലെ പിവി.ആദിത്യ എന്ന കുട്ടിക്ക് ഓണ്‍ലൈന്‍ എന്‍ട്രി ഇല്ല എന്നു പറഞ്ഞു സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. കൂടുതല്‍ പരിശോധനയില്‍ ഓണ്‍ലൈന്‍ എന്‍ട്രി ഉള്ളതായും തെളിഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമാവുകയും ചെറുപുഴ പഞ്ചായത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ ബാക്കി മത്സരത്തില്‍ പങ്കെടുക്കാതെ പിന്മാറുകയും ചെയ്തു. തര്‍ക്കമുണ്ടായതോടെ ഓവറോള്‍ ട്രോഫി ചെറുപുഴ പഞ്ചായത്തിന് നല്‍കാതെ ബ്ലോക്ക് അധികൃതര്‍ പിടിച്ചുവെക്കുകയും ചെയ്തു. മത്സരത്തില്‍ വന്‍ ക്രമക്കേടാണുണ്ടായിരിക്കുന്നതെന്ന് കായികതാരങ്ങള്‍ പറഞ്ഞു. അര്‍ഹരായ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടതായും ഇവര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പയ്യന്നൂര്‍ ബ്ലോക്കില്‍ ചെറുപുഴ പഞ്ചായത്തും ജില്ലയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുമായിരുന്നു കേരളോത്സവം ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: