പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മുന്നിലെത്തി. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്റിന്റെ ലീഡാണ് പാലക്കാട് നേടിയിരിക്കുന്നത്.
13 സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 97 പോയിന്റാണ് പാലക്കാടിനുള്ളത്. 13 സ്വര്‍ണ്ണവും എട്ട് വെള്ളിയും 7 വെങ്കലവുമടക്കം 96 പോയിന്റുമായി എറണാകുളം തൊട്ടുപിന്നില്‍. ആറ് സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 60 പോയിന്റുമായി തിരുവനന്തപുരം മൂന്നാമത്. ആതിഥേയരായ കോട്ടയം 1 സ്വര്‍ണ്ണം 2 വെള്ളി മൂന്ന് വെങ്കലം നേടി 17 പോയിന്റുമായി ഏഴാമത്.
ചാമ്പ്യന്‍ സ്കൂളിനായുള്ള പോരാട്ടവും ആവേശകരമാണ്. പാലക്കാട് കുമരംപുത്തുര്‍ കല്ലടി എച്ച്എസ്എസ് അഞ്ച് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 37 പോയിന്റുമായി ഒന്നാമത്. നാല് സ്വര്‍ണ്ണം മൂന്ന് വെള്ളി, രണ്ട് വെങ്കലം അടക്കം പാലക്കാട് പറളി സ്കൂള്‍ 31 പോയിന്റുമായി രണ്ടാമത്. നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണ്ണം ഒരു വെള്ളി രണ്ട് വെങ്കലവുമാണ് അവര്‍ക്കുള്ളത്.
ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജനും മീറ്റിലെ വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ 11.04 സെക്കന്‍ഡ് സമയത്തിലായിരുന്നു ആന്‍സ്റ്റിന്‍ മുന്നേറിയത്. ജൂനിയര്‍ വി‘ാഗത്തില്‍ 12.45 സെക്കന്‍ഡിലാണ് ആന്‍സി വേഗമേറിയ താരമായത്. സീനിയര്‍ പെണ്‍കുട്ടികളിലെ ഒന്നാം സ്ഥാനക്കാരിയുടെ സമയത്തേക്കാള്‍ മികച്ചതായിരുന്നു ആന്‍സിയുടേത്.
രണ്ടാം ദിനം രണ്ട് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ബാബുവും ഡിസ്കസ്ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യയുമാണ് റെക്കോഡ് നേടിയത്. ഇതോടെ കായികോത്സവത്തില്‍ ആറ് റെക്കോഡുകളായി. സാന്ദ്ര ബാബുവും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടി സ്കൂളിലെ നിവ്യ ആന്റണിയും ആര്‍ഷ ബാബുവും ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനവുമായി രണ്ടാം ദിനം ശ്രദ്ധേയ താരങ്ങളായി. മൂന്നാം ദിനമായ ഞായറാഴ്ച 31 ഫൈനലുകള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: