കുട്ടനാട്: ക്രിസ്തുമസ് വിപണിക്കായി കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ ഒരുങ്ങുന്നു. ക്രിസ്തുമസ് കാലത്തു കുട്ടനാട്ടില്‍ 10 ലക്ഷത്തിലധികം താറാവുകളാണു വിറ്റഴിയുന്നത്.നിലവിലെ കണക്കു പ്രകാരം കുട്ടനാട്ടില്‍ മൂന്നു ലക്ഷം താറാവുകളാണ് ഉള്ളത്.
കുട്ടനാടന്‍ താറാവുകളായ ചാര, ചെമ്പല്ലി എന്നിവയ്ക്കു വന്‍ ഡിമാന്‍ഡായതിനാല്‍ അന്യ സംസ്ഥാനത്തേക്കും താറാവുകളെ കൊണ്ടുപോകുന്നുണ്ട്. ഇപ്പോള്‍ തന്നെ താറാവിന് 250 മുതല്‍ 300 രൂപ വരെ വിലയുണ്ട്. വിപണി സജീവമാകുന്നതോടെ വില ഉയരുമെന്നാണു കര്‍ഷകര്‍ പറയുന്നത്. അതേ സമയം ഹാച്ചറികളില്‍ താറാവു കുഞ്ഞുങ്ങള്‍ക്കു ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു.
100 ദിവസം പ്രായമായ താറാവുകളെയാണു സാധാരണ വിപണിയിലെത്തിക്കുന്നത്. ഇപ്പോള്‍ കുഞ്ഞുങ്ങളെ ലഭിച്ചാല്‍ മാത്രമെ ക്രിസ്മസിന് ആവശ്യത്തിനുള്ള താറാവുകളെ ലഭിക്കുകയുള്ളു.
നിരണം ഡക് ഫാമില്‍ ആഴ്ചയില്‍ 3000 കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കു നല്‍കാതെ താറാവു കുഞ്ഞുങ്ങളെ സ്വകാര്യ ഹാച്ചറികള്‍ക്കു നല്‍കുന്നതായി കര്‍ഷകര്‍ പറയുന്നു.
സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ കുഞ്ഞിനെ 15 രൂപ പ്രകാരം ആണു ലഭിക്കുന്നത്. സ്വകാര്യ ഹാച്ചറിയിലാകട്ടെ 21 രൂപയാണു വില. നെടുമ്പ്രം,ചെന്നിത്തല ഭാഗങ്ങളിലുള്ള സ്വകാര്യ ഹാച്ചറികളില്‍ നിന്നും തമിഴ്നാട്ടിലേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ടു പോകുന്നതായി കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: