”കസ്തരതി കസ്തരി മായാം?
യഃ സംഗംത്യജതി, യോ മഹാനുഭാവം സേവതേ
നിര്‍മമോ ഭവതി.”
ആരൊക്കെയാണ് മായയെ തരണം ചെയ്യുന്നത്. എത്രവട്ടം ചോദിച്ചാലും ഉത്തരം വ്യക്തം. ആരൊക്കെയാണോ വിഷയസംഗം ഉപേക്ഷിക്കുന്നവര്‍, അവര്‍ക്ക് മായയെ തരണം ചെയ്യാനാവും. മഹാത്മാക്കളെ സേവിക്കുന്നവര്‍ക്ക് മായയെ കടക്കാനാവും. എന്നാല്‍ സ്വാര്‍ത്ഥമോഹം വിട്ടിരിക്കണമെന്നുമാത്രം. അതായത് ഞാന്‍ എന്നും എന്റേതെന്നുമുള്ള ചിന്ത ഇല്ലാതാകണം. അങ്ങനെയുള്ള മായാസാഗരത്തില് പെട്ടു നശിക്കില്ല.
മറ്റൊരുതരത്തില്‍ വിഭക്തിയില്ലാതായി ഭക്തി മാത്രം അവശേഷിക്കണം.
എന്താണ് വിഭക്തി?
ഞാന്‍, എന്റേത്, എനിക്ക്, എന്നോട്, എന്നെ, എന്നാല്‍ എന്നെക്കൊണ്ട്, എന്നില്‍, എങ്കല് ഇത്യാദികളെല്ലാം വിഭക്തി ചിന്തയിലുള്ളതാണ്. എന്നെക്കുറിച്ചു ചിന്തവരുന്നതെല്ലാം അതില്‍പ്പെടുന്നു. അന്യന്റെ എന്ന ചിന്തയും അതിനില്ല. അതായത് സ്വാര്‍ത്ഥവുമില്ല, പരമാര്ത്ഥവുമില്ല. ഉള്ളത്. പരമാത്മാവ് മാത്രം ഈ ചിന്ത ഉറയ്ക്കാന്‍ ഇടവന്നാല്‍ ആ വ്യക്തിയെ മായ ബാധിക്കില്ല.
ചതുശ്ലോകി ഭാഗവതം ബ്രഹ്മാവിനുപദേശിച്ചുകൊടുക്കുമ്പോള് ശ്രീമഹാവിഷ്ണു വ്യക്തമാക്കി. ഇങ്ങനെ ചിന്ത ഉറച്ചവര്‍, ”കല്പ വിപകല്പേഷു ന വിമുഹ്യതി കര്‍ഹിചിത്” എത്ര കല്പമായാലും ഇവര്‍ മോഹത്തിനടിപ്പെടില്ല. ഇവര്‍ മായാമോഹത്തിന് അടിപ്പെടാതെ ജീവന്മുക്തരായിത്തീരും.
ഭക്തിയും വിഭക്തിയും തമ്മിലുള്ള വ്യത്യാസം മേല്‍പ്പത്തൂരിന്റെയും പൂന്താനത്തിന്റെയും ഐതിഹ്യത്തിലും പ്രകടമാണ്. മേല്‍പ്പത്തൂര്‍ പണ്ഡിതനാണ്. അമരകോശവും പാണിനീയവും എല്ലാം അരച്ചുകലക്കി സേവിച്ചയാള്. അതിനാല്‍ വിഭക്തിയുടെ വക്താവ്.
പൂന്താനമാകട്ടെ ഭക്തിയുടെ വക്താവും. വിഭക്തിയെക്കുറിച്ചോ വ്യാകരണാദികാര്യത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍ക്കു പ്രാധാന്യം കൊടുക്കാതെ, എന്റെ എന്ന ചിന്ത വിശ്വസിച്ച് ജീവിച്ച മഹാനുഭാവന്. എന്നാല്‍ പൂന്താനം എന്റെ ഭഗവാന് എല്ലാവരിലും നിറഞ്ഞുനില്ക്കുന്നവനാണെന്ന് ഉറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: