കട്ടപ്പന: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന സംസ്ഥാനപാതകളുടെ സ്ഥിതി ദയനീയം. കട്ടപ്പന-കുട്ടിക്കാനം, തൊടുപുഴ-പുളിയന്മല, ആലപ്പുഴ-മധുര, കുമരകം-കമ്പം എന്നീ പാതകളുടെ ശോച്യാവസ്ഥ തീര്‍ത്ഥാടകരെ വലയ്ക്കും. പല മേഖലകളിലും വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഐടിഐ ജങ്ഷന്, ഓക്സീലയം സ്കൂള്‍പടി, ഇരുപതേക്കര്‍ പാലം, ഇരുപതേക്കര്‍ ജങ്ഷന്, ലബ്ബക്കടയിലെ കൊടുംവളവ് തുടങ്ങിയ സ്ഥലങ്ങളിലെ കുഴികളില്‍ അപകടം തുടര്‍ക്കഥയാണ്. മേരികുളം മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് ടാറിങ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. നരിയമ്പാറയ്ക്കും പ്ലാമൂടിനും മദ്ധ്യേയുള്ള ഭാഗത്ത് റോഡിന് നടുവില്‍ രൂപപ്പെട്ടിരിക്കുന്ന വന്‍ ഗര്‍ത്തം യാത്രക്കാര്‍ക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടുന്നത്. വാഹനം വെട്ടിച്ചുമാറ്റാനും വേഗത കുറയ്ക്കാനുമുള്ള ശ്രമങ്ങളെല്ലാം അപകടത്തിന് വഴിയൊരുക്കുകയാണ്. ഓടയില്ലാത്തതിനാല്‍ ശക്തമായ വെള്ളമൊഴുക്കില്‍ പാതയുടെ ഇരുവശത്തും വലിയ തിട്ട രൂപപ്പെട്ടിരിക്കുന്നതും യാത്രികര്‍ക്ക് ഭീഷണിയാണ്.
തൊടുപുഴ-പുളിയന്മല പാതയില്‍ കട്ടപ്പന മുതല്‍ പുളിയന്മല വരെയുള്ള ഭാഗത്തുകൂടിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്. പാറക്കടവിലും റോഡില്‍ വന്‍ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. പതിവായി സഞ്ചരിക്കുന്നവര്പോലും ഇവിടെ അപകടത്തില്‍പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: