കണ്ണൂര്‍: സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ സംസ്ഥാന സെക്രട്ടറിയുടെ നാടായ തലശ്ശേരിയില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്. തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ പാര്‍ട്ടി നേതൃത്വം വെട്ടില്‍. ഏതാനും ദിവസം മുമ്പ് മുന്‍നിശ്ചയ പ്രകാരം തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരിട്ട് പങ്കെടുത്ത യോഗം ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാവാതെ പിരിയേണ്ടി വരികയായിരുന്നു.
തലശ്ശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറിയായി നിലവിലുളള സെക്രട്ടറിയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുമായ വ്യക്തിയെ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇയാള്‍ തികഞ്ഞ മതപക്ഷവാദിയാണെന്നും മതമൗലികവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായിയാണെന്നും ഇയാളെ സെക്രട്ടറിയായ അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവാക്കളായ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ ശക്തിയുക്തം വാദിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടാലോചിക്കാതെ ഇയാല്‍ ന്യൂനപക്ഷ ലഘുലേഖ ഇറക്കിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനെതിരായ തീരുമാനങ്ങള്‍ ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ ന്യൂനപക്ഷപ്രീണനത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ചില യുവനേതാക്കള്‍ യോഗത്തിനിടെ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഇത്തരം നിലപാട് തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി പാര്‍ട്ടി നേരിടേണ്ടി വരുമെന്ന് പാര്‍ട്ടിയുടെ യുവനേതാവായ കൗണ്‍സിലര്‍ വ്യക്തമാക്കിയതായും പറയപ്പെടുന്നു. യുവനേതാവിന്റെ വാക്കുകള്‍ക്കു മുന്നില്‍ അടിപതറിയ ജില്ലാ സെക്രട്ടറി യോഗം പിരിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു. യോഗത്തിനിടയില്‍ നടന്ന വാക്ക് തര്‍ക്കങ്ങള്‍ യുവ പാര്‍ട്ടിയംഗം മൊമ്പൈലില് പകര്‍ത്താന്‍ നോക്കിയതിനെ തുടര്‍ന്ന് നിലവിലെ സെക്രട്ടറി ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായ വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്ച്ചയായിട്ടടുണ്ട്.
ചുവപ്പുകോട്ട എന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രദേശമായ തലശ്ശേരിയില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തത് ചരിത്രത്തിലാദ്യമാണ്. ജാതിക്കും മതത്തിനുമെതിരെ വാതോരാതെ പ്രസംഗിച്ച് നടക്കുന്ന പാര്‍ട്ടി സഖാക്കളുടെ ഉളളിലിരിപ്പു കൂടിയാണ് സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നിര്‍ത്തിവെക്കേണ്ടി വന്നതിലൂടെ പുറത്തു വന്നിരിക്കുന്നത്. കേഡര്‍ ചട്ടക്കൂടുളള പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ജില്ലയിലെ ശ്രദ്ധേയമായ സ്ഥലത്തെ ലോക്കല്‍ സെക്രട്ടറിയെ വിഭാഗീയതയുടെ പേരില്‍ തെരഞ്ഞെടുക്കാനാവാഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന് നാണക്കേടായിരിക്കുകയാണ്. സമ്മേളനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സെക്രട്ടറിയെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി തീരുമാനം തിരുത്താന്‍ തയ്യാറാകാത്തതും പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമം നടത്താത്തതും തലശ്ശേരി മേഖലയിലെ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: