പുതിയ റേഷന്‍ കാര്‍ഡിന്റെ ജനനത്തിനുവേണ്ടി വര്‍ഷങ്ങളോളം നാം കാത്തിരുന്നു. അന്ന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കുടുംബത്തിലെ വൈദ്യുതി, ഗ്യാസ്, വരുമാനം, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം എല്ലാവരുടെയും ആധാര്‍ കാര്‍ഡിന്റെ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തിയിരുന്നു. അന്ന് കാര്‍ഡുടമയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി മാത്രമേ ആവശ്യമുള്ളൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പുതിയ റേഷന്‍ കാര്‍ഡിലും വിവാദങ്ങളുടെ കോലാഹലങ്ങളാണ്. മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ലക്ഷത്തിലധികം പേര് പുറത്തായി. സത്യവാങ്മൂലങ്ങള്‍ പലതും വസ്തുതകളുമായി പൊരുത്തപ്പെടാത്തതായിരുന്നു. അര്‍ഹതയുള്ള പലരും ലിസ്റ്റിനു പുറത്തായി. ഒരു ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ ഇനിയും വിതരണം ചെയ്യാനുണ്ടത്രെ.
ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. അത്തരത്തില്‍ ബന്ധപ്പെടുത്തിയാലെ മേലില്‍ റേഷന്‍ ലഭിക്കുകയുള്ളൂ. ഇതിന് കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ എഴുതി അതത് റേഷന്‍ കടകളില്‍ സമര്‍പ്പിക്കണമെന്ന് വാര്‍ത്ത കണ്ടു. എന്നാല്‍ റേഷന്‍ കടക്കാര്‍ക്ക് പലര്‍ക്കും ഈ നിര്‍ദ്ദേശം ലഭിച്ചിട്ടുമില്ല. പൊതു അറിയിപ്പായി ഈ നിര്‍ദ്ദേശം പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചുകൂടെ. അതത് മാസത്തെ റേഷന്‍ വിതരണത്തെക്കുറിച്ച് പത്രങ്ങളിലും മൊബൈലിലും വരുന്ന അറിയിപ്പുകള് റേഷന്‍ കടയില്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന വിവരവുമായി പൊരുത്തപ്പെടാറില്ല.
ഇപ്പോള്‍ പരസ്യത്തില്‍ ‘ലഭ്യതയനുസരിച്ച്’ എന്ന ഒരു വാക്യംകൂടി കാണുന്നു. 300 ചാക്ക് റേഷനരി കരിഞ്ചന്തയില്‍ പിടികൂടി എന്ന വാര്‍ത്തയും കണ്ടു. റേഷന്‍ കടകളിലെല്ലാം കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുകയാണല്ലോ. പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണവും പരാതികളും മറ്റന്വേഷണവും കാരണം റേഷന്‍ കാര്‍ഡിലെ മറ്റനുസാരികളെല്ലാം (റേഷന്‍ കാര്ഡുമാറ്റല്, അംഗങ്ങളുടെ പേരുമാറ്റല്‍, കൂട്ടിച്ചേര്‍ക്കല്‍ മുതലായവ)നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍ഗണനാ പട്ടികയില്‍പ്പെടാത്ത ഒരാള്‍ക്ക് ഒരു കിലോ അരി ലഭിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. തൊട്ടതിനൊക്കെ സമരരംഗത്തിറങ്ങുന്ന സംഘടനകള്‍ സാധാരണക്കാരനെ വട്ടംകറക്കുന്ന ഈ നടപടികള്‍ കമ്പ്യൂട്ടര്‍ യുഗമായിട്ടും സുതാര്യമാക്കാന്‍ എന്തുകൊണ്ട് അല്‍പ്പം സമയം കാണുന്നില്ല.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: