കോഴിക്കോട്: സാമൂഹ്യതിന്മകള്ക്കെതിരേ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ച രാംദാസ് വൈദ്യരെ 19-ാം ചരമവാര്‍ഷികദിനത്തില്‍ നഗരം അനുസ്മരിച്ചു. രാംദാസ് വൈദ്യര് അനുസ്മരണത്തിന്റെ ഉദ്ഘാടനവും എ. സജീവന് രചിച്ച ചിരിവൈദ്യം പുസ്തകത്തിന്റെ പ്രകാശനവും മലയാളം സര്‍വകലാശാല വൈസ് ചാന്സ്ലര് കെ. ജയകുമാര്‍ നിര്‍വഹിച്ചു.
മനസ് തുറന്ന് ഫലിതം പറയാന്‍ കഴിയാത്ത കാലമാണിതെന്ന് ജയകുമാര്‍ പറഞ്ഞു. ചിരിയുടെ നിഷ്കളങ്കത നഷ്ടപ്പെട്ട കാലത്ത് സ്ത്രീകളോട് ഒന്നും സംസാരിക്കാന്‍ കഴിയില്ല. ചിരിക്കാത്ത സമൂഹം അകംകൊണ്ട് ജീര്‍ണ്ണിക്കും. മസില്പിടിച്ചിരിക്കുന്ന സമൂഹമായി മാറിയതോടെ മനോരോഗികളും ഞരമ്പുരോഗികളും വര്‍ദ്ധിക്കുകയാണ്. രാംദാസ് വൈദ്യരുടെ നര്‍മ്മബോധം തിരിച്ചെടുക്കേണ്ട കാലമാണിത്. വിശ്വാസപൂര്‍വം ഹൃദയം തുറക്കാന്‍ പറ്റുന്ന ആളായിരുന്നു രാംദാസ് വൈദ്യര്. വിശ്വാസത്തെ ഹനിക്കാതിരിക്കാനുള്ള ഹൃദയവിശാലയതയാണ് വൈദ്യരെ വ്യത്യസ്ഥനാക്കിയതെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എംപി അദ്ധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍.പി. രാജേന്ദ്രന് പുസ്തകം ഏറ്റുവാങ്ങി. കാര്‍ട്ടൂണ്‍ പുരസ്കാരം സിറാജ് ദിനപത്രം സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ അബ്ദുല്‍ അനീസ് ഏറ്റുവാങ്ങി. പി. ദാമോദരന്‍, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, ചെലവൂര്‍ വേണു, ടി. വേലായുധന്, എ. സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: