കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി അപേക്ഷിച്ച പാവപ്പെട്ട കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് വീണ്ടും വെട്ടിനിരത്തി.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ സംഘം ഗുണഭോക്താക്കളുടെ താമസസ്ഥലത്തെത്തി നേരിട്ട് പരിശോധിച്ച ശേഷം ഉള്‍പ്പെടുത്തിയ കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. അപ്പീലുകള്‍ കേട്ടശേഷം തയ്യാറാക്കിയ പുതിയ പട്ടികയില്‍ വീണ്ടും തിരുത്തല്‍ വരുത്തിയതോടെ വന്‍ തിരിമറിയാണ് പദ്ധതിയിലുണ്ടായിട്ടുള്ളതെന്നാണ് സംശയം. ഇടത് പാര്‍ട്ടി അനുഭാവികളെ കൂടുതലായി തിരുകി കയറ്റാനുള്ള നീക്കമാണ് വീണ്ടും നടക്കുന്നതെന്നാണ് സൂചന.
ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്നതിനായി 12.44 ലക്ഷം കുടുംബങ്ങളില്‍ സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. 7.37 ലക്ഷം കുടുംബങ്ങളെ അനര്‍ഹരാണെന്ന് പറഞ്ഞ് ഒഴിവാക്കി. ഇവരില്‍ അര്‍ഹരായവരാണ് പരാതിയുമായി തദ്ദേശസ്ഥാപനങ്ങളിലെത്തിയത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോസ്ഥ സംഘത്തെ പരാതിക്കാരുടെ താമസ സ്ഥലത്ത് വിട്ട് പരിശോധന നടത്തിയത്. ഉദ്യോസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് സോഫ്റ്റ്വെയറില് അപ്ലോഡും ചെയ്തു. ഇതിനിടെ സാങ്കേതിക തകരാര്‍ മൂലം സോഫ്റ്റ്വെയറില് നിന്ന് വിവരങ്ങള്‍ നഷ്ടമായി. ഇതിനുശേഷം തയ്യാറാക്കിയ പട്ടികയിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്.
ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വന്നതോടെ തദ്ദേശസ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിനും ഇതില്‍ അതൃപ്തിയുണ്ട്. റേഷന്‍ കാര്‍ഡ് ഉണ്ടെന്നതിന്റെ പേരില്‍ ഷെഡ്ഡില്‍ താമസിക്കുന്ന ഇടതു പാര്ട്ടിക്കാര് അല്ലാത്തവരെ ഒഴിവാക്കിയെന്നാണ് പ്രധാന പരാതി. ഭൂരഹിത ഭവനരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തോട്ടംമേഖലയിലോ തീരമേഖലയിലോ താത്കാലിക വീടുള്ളവര്‍ എന്നിവരെയാണ് ഗുണഭോക്താക്കളായി നിശ്ചയിച്ചിരുന്നത്. ഈ മാനദണ്ഡമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്. ലൈഫ് വെട്ടിനിരത്തല്‍ വിവാദമാകുന്നതിനിടെ ചില ജില്ലകളില്‍ ഗുണഭോക്തൃപട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനായി നടത്താനിരുന്ന ഗ്രാമ-വാര്‍ഡുസഭകള്‍ മാറ്റി. ഒക്ടോബര്‍ 18 മുതല്‍ 30വരെ നടത്താനിരുന്ന ഗ്രാമ-വാര്‍ഡുസഭകളാണ് അടുത്തമാസം ആദ്യവാരത്തിലേക്ക് മാറ്റിയത്.
ഗുണഭോക്തൃപട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഗ്രാമ-വാര്‍ഡുസഭകളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് തീയതി മാറ്റിയതെന്നാണ് സൂചന. നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നതോടെ വീടിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: