കോട്ടയം: സംസ്ഥാനത്ത് ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്കാന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം. ജനരക്ഷായാത്രക്ക് മുന്‍പ് ഇത്തരമൊരു നിര്‍ദ്ദേശം വന്നിരുന്നെങ്കിലും സമയക്കുറവ് മൂലം വിവരശേഖരണം അപൂര്‍ണ്ണമായിരുന്നു.ഇപ്പോള്‍ സമയമെടുത്താണെങ്കിലും കൃത്യതയോടെയുള്ള കണക്കുകള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിരോധങ്ങളെ മറികടന്ന് ജനരക്ഷാ യാത്രയിലുണ്ടായ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
ആര്‍എസ്എസിനും സഹസംഘടനകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ മുന്‍ കാലങ്ങളേക്കാള്‍ സ്വാധീനം കൂടിയിട്ടുള്ളതായാണ് സര്‍ക്കാര്‍ നിരീക്ഷണം.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നിന്നുള്ള വിവരശേഖരണ നിര്‍ദ്ദേശം വാക്കാലാണ് സ്പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റുകളിലേക്ക് എത്തിയത്. ഉത്തരവായി ഇറക്കപ്പെട്ടാല്‍ ചോരാനിടയുണ്ടെന്ന കണ്ടെത്തലാണ് വാക്കാല്‍ നിര്‍ദ്ദേശത്തിന് പിന്നില്‍.
ആര്‍എസ്എസിന്റെ സജീവ പ്രവര്ത്തനത്തിലുള്ളവര്, സംഘടനാ ചുമതലയുള്ളവര്‍, നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, 18 വയസില്‍ താഴെയുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍, ശാഖാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ച് റിപ്പോര്‍ട്ടായി നല്‍കേണ്ടത്. ഇതിന് പുറമേ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി നല്‍കണം.
മുമ്പ് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവേദി രൂപപ്പെട്ട പ്പോള്‍ ഓരോ സ്ഥലത്തേയും എന്‍എസ്എസ് കരയോഗങ്ങളെക്കുറിച്ചും, പ്രവര്‍ത്തകരെക്കുറിച്ചും അന്നത്തെ സര്‍ക്കാര്‍ വിവരശേഖരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ വിവരശേഖരണത്തിനാണ് ഒരുങ്ങുന്നത്. ഇത് മുമ്പെങ്ങും ഉണ്ടാകാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: