ന്യൂദല്‍ഹി: ഇരയുടെ മൗനം ബാലാത്സംഗത്തിനുളള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഭീഷണിപ്പെടുത്തിയത് കൊണ്ടാകാം ഇര മൗനം പാലിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന് ബലാത്സംഗക്കേസിലെ പ്രതിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത ദിംഗ്ര സഹ്ഗല്‍ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
19 വയസ്സുളള ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തതിന് 28 കാരനായ മുന്ന എന്ന യുവാവിനെ വിചാരണ കോടതി 2015 ല്‍ 10 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് തളളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.
മുന്നയുടെ പേരില്‍ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനവും ഹൈക്കോടതി ശരിവെച്ചു. യുവതിയുടെ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനുപുറമേ, പ്രതികളിലൊരാളായ സുമന് കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്ക്കാന് ശ്രമിച്ചതിന് ചുമത്തിയിരുന്ന കുറ്റവും ശരിവെച്ചു.
2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ദല്‍ഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: