അമ്പലപ്പുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പുന്നപ്ര, അമ്പലപ്പുഴ, പഞ്ചായത്തുകളിലെ ഇടറോഡുകളിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമായി. പുന്നപ്ര പോലീസ് സ്റ്റേഷനു തെക്കുവശം കൂടി പടിഞ്ഞാറോട്ടു പോകുന്ന റോഡില്‍ വെള്ളം നിറഞ്ഞ തോടെ ഇരുചക്രവാഹന യാത്രക്കാര്‍ക്കടക്കം മരണക്കെണിയായി.
വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തെന്നി മറിയുന്നത് നിത്യസംഭവമായി. കാര്‍മല്‍ പോളിടെക്നിക്കിന് വടക്കുവശം കൂടി പടിഞ്ഞോട്ടു പോകുന്ന പുന്നപ്ര രണ്ടാം വാര്‍ഡ് ചുള്ളിക്കല്‍ റോഡും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. തെരുവുവിളക്കുകള്‍ പോലും പ്രകാശിക്കാത്ത ഈ റോഡിലൂടെയുള്ള യാത്ര സാഹസികമായിരിക്കുകയാണ്. പുന്നപ്ര കിഴക്ക് കരിമ്പാവളവ് നിവാസികളാണ് യാത്രാ ദുരിതം ഏറെ അനുഭവിക്കുന്നത്.
പൂന്തിരം തെക്കു പാടശേഖരത്തിനോടു ചേര്‍ന്നു പോകുന്ന റോഡ് രണ്ടു കിലോമീറ്ററോളം ചെളിവെള്ളം നിറഞ്ഞ നിലയിലാണ്. പാടശേഖരത്തിന്റെ ബണ്ടില്‍ താമസിക്കുന്നവരും പൂക്കൈത ആറിന്റെ പടിഞ്ഞാറെക്കരയില്‍ താമസിക്കുന്നവരും ദേശീയ പാതയിലെത്തുന്നത് ഇതുവഴിയാണ്. സൈക്കിളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളടക്കം തെന്നി വീഴുന്നതും പതിവായി. പുന്നപ്ര പത്താം പീയൂസ് റോഡും ചെളിക്കുളമായി. ഈ പ്രദേശത്തുള്ള നൂറുകണക്കിനു പേര് ഏറെ ദുരിതം സഹിച്ചാണ് ദേശീയ പാതയിലെത്തുന്നത്. പുന്നപ്ര തെക്കുഗ്രാമ പഞ്ചായത്തിനു മുന്‍വശമുള്ള റോഡും വെള്ളക്കെട്ടു നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.ചെളിക്കുഴിയിലൂടെ സൈക്കിളുകള്‍ക്കു പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകും കൂത്താടികളും പെരുകി സാംക്രമിക രോഗങ്ങള്‍ പടരാനും സാദ്ധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: