ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു സമിതിയെ ഒബിസി വിഭാഗത്തിന്റെ ഉപവിഭാഗരൂപീകരണത്തെക്കുറിച്ച് പരിശോധിക്കാന്‍വേണ്ടി നിയോഗിച്ചിരുന്നു. സംവരണത്തിന്റെ ഗുണഫലങ്ങളുടെ കൃത്യമായ വിവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പും അധികം അകലെയല്ല. അവസാന വരിയിലെ അവസാനത്തെ ആള്‍ക്കും നീതി ലഭിക്കണമെന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ സഫലീകരണമായി ഇതിനെ കാണാനല്ല പലരുടെയും ശ്രമം. മറിച്ച് രാഷ്ട്രീയ കണ്ണോടെയാണ് ഈ സമിതിയുടെ രൂപീകരണത്തെ അവര്‍ വീക്ഷിക്കുന്നത്.
ദരിദ്രജന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന ഏതൊരു നടപടിയും ഇന്ത്യയെപ്പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. ഭാരതീയ ജനതാപാര്‍ട്ടി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ അതിന്റെ സ്വാധീന വൃത്തം വിശാലമാക്കുകയാണ്. ബ്രാഹ്മിന്‍-ബനിയ വിഭാഗക്കാരുടെയും നഗരവാസികളുടെയും രാഷ്ട്രീയകക്ഷി എന്ന നിലയില്‍നിന്നു എല്ലാവരെയും; ഒബിസി വിഭാഗക്കാരെ, ദളിതരെ, മുസ്ലിങ്ങളെവരെ ഉള്‍ക്കൊള്ളുന്ന കക്ഷിയാകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഗ്രാമ-നഗരപ്രദേശങ്ങളില്‍ ഒരുപോലെ സ്വാധീന ശക്തിയാകാനാണ് ബിജെപിയുടെ ശ്രമം.
ഒബിസി, ദളിത് വിഭാഗങ്ങളുടെ ഉപവിഭാഗ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ബിജെപി 2001 മുതല്‍ ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ രാജ്നാഥ് സിങ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഈ ഉദ്ദേശ്യത്തോടെ ഹുക്കും സിങ് സമിതിയെ നിയമിച്ചു. സാമൂഹികനീതി ഉറപ്പാക്കുന്നതിനായി സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് (എസ്സി/എസ്ടി, ഒബിസി സംവരണം) ആക്ട് 1994 ഭേദഗതി ചെയ്തു. സംവരണാനുകൂല്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇതിലൂടെ കഴിയുമായിരുന്നു.
രാജ്നാഥ് സിങ് സര്‍ക്കാരിലെതന്നെ മന്ത്രിയായിരുന്ന അശോക് യാദവ് ഈ ഭേദഗതിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 2001 ഡിസംബര്‍ 14 ന്റെ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഭേദഗതി ചെയ്യപ്പെട്ട നിയമപ്രകാരം നടത്തിയ എസ്സി/എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവരുടെ നിയമനം സ്റ്റേ ചെയ്യപ്പെട്ടു. 2007 മെയ് മാസത്തില്‍ മായാവതി മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭേദഗതിയെ അവര്‍ തള്ളിക്കളയുകയും, അതിന് മുന്‍പുള്ള ആക്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. രാജ്നാഥ് സിങ്ങിന്റെ നടപടിയെ മായാവതി മുന്‍പ് പിന്തുണച്ചിരുന്നുവെന്നതാണ് രസകരം. അങ്ങനെ സാമൂഹികനീതി ഉറപ്പാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ 2001 ല്‍ പരാജയപ്പെട്ടു.
രണ്ടാമത്തെ വസ്തുത ഇതാണ്. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ പരിശ്രമം രാജ്യത്ത് ആദ്യത്തെതായിരുന്നില്ല. ബിജെപി ഇതര സര്‍ക്കാരുകള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം നടപ്പില്‍ വരുത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1989-ല്‍ സംവരണത്തിനുള്ളില്‍ സംവരണം എന്ന കാര്യം നടപ്പിലാക്കിയിട്ടുണ്ട്. 30% ഒബിസി വിഭാഗത്തിലുള്ളവര്‍ക്കും, 20% അവരില്‍തന്നെ അതീവ പിന്നാക്കാവസ്ഥയില്‍പ്പെട്ടവര്‍ക്കും എന്നതായിരുന്നു കണക്ക്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ഇക്കാര്യം പ്രാബല്യത്തിലുണ്ട്. പശ്ചിമബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും ഒബിസിയുടെ ഉപവിഭാഗീകരണം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ബിജെപി ഇതര സര്‍ക്കാരുകള്‍ ചെയ്യുമ്പോള്‍ ഇതില്‍ രാഷ്ട്രീയം കാണാതിരിക്കുന്നതെന്തുകൊണ്ടാണ്? അവര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇതു ചെയ്യുന്നതെന്ന് പറയാത്തതെന്തുകൊണ്ടാണ്? അതേ നടപടി ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയപ്രേരിതമെന്നും, തെരഞ്ഞെടുപ്പ് ലാഭം മുന്നില്‍ക്കണ്ടുള്ള കളിയെന്നും ആക്ഷേപിക്കുന്നതെന്തിനാണ്? ഒരേ കാര്യത്തില്‍ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതെന്തിനാണ്?
ജനസംഖ്യയുടെ എത്ര ശതമാനമാണ് ഒബിസി എന്നത് കൃത്യമായി അറിയില്ല. ജാതി സെന്‍സസ് അവസാനമായി നടത്തിയത് 1930 ലായിരുന്നു. അതിനുശേഷം ഇങ്ങോട്ട് എസ്സിയുടെയും എസ്ടിയുടെയും കണക്ക് മാത്രമേ എടുത്തിട്ടുള്ളൂ. അവ്യക്തമായ ചില കണക്കുകള്‍ ഒബിസിയെക്കുറിച്ചുണ്ടെന്നുമാത്രം. മണ്ഡല് കമ്മീഷന്, ഒബിസി വിഭാഗം മൊത്തം ജനസംഖ്യയുടെ 52% ഉണ്ടെന്നാണ് കണക്കാക്കിയത്. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ കണക്കുപ്രകാരം അത് 41 ശതമാനമാണ്.
1990 മുതല്‍ ജോലി, വിദ്യാഭ്യാസം എന്നിവയില്‍ ഒബിസി വിഭാഗത്തിന് സംവരണം ലഭിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ അവരില്‍തന്നെ മേല്‍തട്ടിലുള്ളവരും സ്വാധീനശക്തിയുള്ളവരും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഏകപക്ഷീയമായി സ്വന്തമാക്കുന്ന സ്ഥിതി സംജാതമായി. ഒബിസിയിലെ നിര്ഭാഗ്യവാന്മാര് ഇരട്ടവിവേചനത്തിന് ഇരയായി. ഒന്ന്, ജാതിഘടനയില്‍ മുകളിലുള്ളവരില്‍നിന്നുള്ള വിവേചനം. രണ്ട്, അവര്‍ക്കിടയില്‍ തന്നെയുള്ള മേല്‍ത്തട്ടുകാരില്‍നിന്നുള്ള വിവേചനം. 2015 ല്‍ നാഷണല്‍ കമ്മീഷന് ഫോര്‍ ബാക്ക്വേര്‍ഡ് ക്ലാസസ്, ഒബിസിയെ മൂന്ന് വിഭാഗങ്ങളായി തിരിക്കാന്‍ ശുപാര്‍ശ ചെയ്തു. ഏറ്റവും കൂടുതല്‍ പിന്നാക്കാവസ്ഥയിലുള്ളവര്‍, കൂടുതല്‍ പിന്നാക്കം നില്ക്കുന്നവര്, പിന്നാക്കം നില്ക്കുന്നവര് എന്നിങ്ങനെ മൂന്നുവിഭാഗങ്ങള്‍. ഇതുപ്രകാരം 27 ശതമാനം സംവരണം ഒബിസിക്കിടയില്‍ വിഭജിച്ചു നല്‍കാനും ശുപാര്‍ശയുണ്ടായി. ഈ വിഭജനം പിന്നാക്കാവസ്ഥയ്ക്കും ജനസംഖ്യയ്ക്കും ആനുപാതികമായിട്ടായിരിക്കണം എന്നും വ്യവസ്ഥ ചെയ്തു. താഴേക്കിടയിലുള്ളവര്‍ക്കു ആനുപാതിക സംവരണം ദേശീയതലത്തില്‍ നടപ്പില്‍വരുന്നത് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നടപടിയാണ്. ഒബിസിക്കിടയിലുള്ള ദുര്‍ബല ജനവിഭാഗങ്ങെള ശാക്തീകരിക്കുന്നതിന് ഈ നടപടി സഹായിക്കുമെന്നതുറപ്പാണ്. എസ്സി/എസ്ടി വിഭാഗത്തിലും ഇക്കാര്യം നടപ്പില്‍ വരുത്തേണ്ടതുണ്ട്.
രസകരമായി തോന്നുന്ന ഒരുകാര്യം ഇതാണ്. വി.പി. സിങ് മണ്ഡല് കമ്മീഷന് കൊണ്ടുവന്നപ്പോള്‍ ബിജെപി മണ്ഡല് വിരുദ്ധരും ഒബിസി വിരുദ്ധരുമായി ചിത്രീകരിക്കപ്പെട്ടിരുന്നു. ഇന്നാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസിയെക്കുറിച്ചുള്ള ആഖ്യാനംതന്നെ മാറ്റി എഴുതുകയാണ്. ബിജെപി പിന്നാക്കം നില്ക്കുന്നവരുടെ കൂടെ നില്ക്കുന്ന പാര്‍ട്ടിയാണെന്ന് ബോധ്യമായിരിക്കുന്നു. 27 വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്വാനിക്കു നേടാന്‍ കഴിയാതെ പോയത് ഇന്ന് മോദി കരസ്ഥമാക്കിയിരിക്കുന്നുവെന്നു പറയാം. ദേശീയതലത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ നേതാവായി നരേന്ദ്ര മോദി മാറിയിരിക്കുന്നു.
ഇതൊക്കെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ കാണാതെ പോകരുത്. ബിജെപി സ്വയം പരിവര്‍ത്തനത്തിന്റെ ദൗത്യവുമായി മുന്നോട്ടുകുതിക്കുകയാണ്. പരമ്പരാഗത വോട്ട് ബാങ്ക് പണയപ്പെടുത്തിക്കൊണ്ടും അവര്‍ ആ ദൗത്യവുമായി മുന്നോട്ടുപോകുകയാണ്. ലിബറലുകള്‍ക്കും ഇടതിനും ബദലായി വലതുപക്ഷം ഉദയംകൊള്ളുകയാണ്. പഴകിയ കോണ്‍ഗ്രസ് സംവിധാനത്തിനു പകരം നവോന്മേഷമുള്ള ബിജെപി രൂപമെടുക്കുകയാണ്. അവസാനത്തെ വരിയിലെ അവസാനത്തെ ആളിനും സമൃദ്ധി ഉണ്ടാകുമെന്ന്; അന്ത്യോദയം നടപ്പില്‍വരുമെന്ന് നമുക്കാശിക്കാം. കാത്തിരിക്കാം. തെളിയിക്കേണ്ടതു കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: