ഹൈക്കോടതി വിധി സ്വാഗതാര്‍ഹം തന്നെ. വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം ചെയ്യാനല്ല, പഠിക്കാനാണ് കോളജിലേക്കും സ്കൂളിലേക്കും രക്ഷിതാക്കള്‍ പറഞ്ഞയയ്ക്കുന്നത്.
ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയ നിറംനോക്കി പഠിപ്പ് മുടക്കി തെരുവിലിറങ്ങുന്നത് രാജ്യത്തോടും സ്വന്തം രക്ഷിതാക്കളോടും ചെയ്യുന്ന ദ്രോഹമാണ്. ഒരു കുട്ടിയെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ സഹിക്കുന്നുവെന്ന് ഇവര്‍ അറിയുന്നില്ല. അറിഞ്ഞതായി ഭാവിക്കുന്നില്ല.
ഇന്ന് ഇന്ത്യ ഭരിക്കുന്നത് നമ്മള് തന്നെയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തോടും തെരുവിലിറങ്ങാന്‍ ഗാന്ധിജി പറഞ്ഞിരുന്നു. ഇന്ന് അതിന്റെ ആവശ്യമുണ്ടോ? നമ്മള് നമ്മളോട് തന്നെയല്ലേ സമരം ചെയ്യുന്നത്?
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍, സര്‍ക്കാരിലേക്കും ജനങ്ങളിലേക്കും എത്തിക്കാന്‍ സ്വതന്ത്രമായ രീതിയില്‍ ഒരു സംഘടന ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയമായുള്ള കലാലയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഒഴിവാക്കുകതന്നെ വേണം. അതുകൂടി കോടതി പരിഗണിക്കണം. ഒരു വിദ്യാലയത്തില്‍ നന്നായി പഠിക്കുന്നവരേയും, കലാകായിക മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരേയും അതത് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്ത് ഒരു പാര്‍ലമെന്റ് സംഘടിപ്പിക്കുകയാണ് യുക്തം.
അദ്ധ്യാപകര്‍ക്കും രാഷ്ട്രീയം വേണ്ട. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കോളജ്, സ്കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാം. അതും നിര്‍ത്തലാക്കണം. അധ്യാപകരുടെ ജോലി വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് കൊണ്ടുവരികയാണ്. അവരിലെ രാഷ്ട്രീയം പതിയെ പതിയെ വിദ്യാര്‍ത്ഥികളിലേക്കും പടരുന്നു. ഏതൊരു സമരത്തിന്റെ വിജയത്തിനും അവസാന ആയുധമായി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്നു. ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത് യഥാര്‍ത്ഥ രക്ഷിതാക്കള്‍ ഇരുകൈ നീട്ടി സ്വീകരിക്കും. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ നിയമങ്ങള്‍ കൊണ്ടുവരുമോ? അവരുടെ ആവശ്യം വിദ്യാര്‍ത്ഥികളുടെ ഭാവിയല്ല, അവര്‍ക്കുവേണ്ടത് യുദ്ധത്തില്‍ അവരുടെ ബ്രഹ്മാസ്ത്രമായ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി ആവശ്യം നേടുകയാണ്.
ഒ.പി. നമ്പീശന്,
മഞ്ചേരി
കരുണാകരനെ ചതിച്ചവര്‍ക്ക് തിരിച്ചടി
കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ കരുണാകരനെ ഒതുക്കിയതിന്റെ ഫലമാണ് ഈശ്വര കോപംമൂലം ഇപ്പോള്‍ അനുഭവിച്ചവരുന്നത്. ചാരക്കേസെന്ന വ്യാജക്കേസില്‍ അദ്ദേഹത്തെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനം തട്ടിപ്പറിച്ചില്ലേ?
അടിയന്തരാവസ്ഥയ്ക്കുശേഷം മൊറാര്‍ജി അധികാരത്തില്‍ വന്നപ്പോള്‍ ‘ഷാ’ കമ്മിഷന് കേസില്‍ ഇന്ദിരാഗാന്ധിയെ അറസ്റ്റുചെയ്തപ്പോള്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നു പറഞ്ഞ അഭിനയചക്രവര്‍ത്തിയാണ് അന്നു മുഖ്യമന്ത്രിയായത്. കേസില്‍ ഇന്ദിരയെ വെറുതെ വിട്ട ചരിത്രമൊക്കെ പുതിയ തലമുറ പഠിക്കണം.
കരുണാകരനെ തള്ളി മുഖ്യമന്ത്രിയായ ആ വ്യക്തി ഇപ്പോള്‍ സോണിയാ കുടുംബത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്, മഹാനേതാവ്! അഞ്ച് വര്‍ഷം ഇടതുപക്ഷ പാളയത്തില്‍ പോയി കേരളം ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ നയിച്ച വ്യക്തിയാണദ്ദേഹം. ഇപ്പോള്‍ ബാന്ധവത്തിനു തയ്യാറാകാത്തതില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു. എത്ര വികലമായ രാഷ്ട്രീയ ചിന്ത. അണികള്‍ ഇതു കാണണം, പ്രതികരിക്കണം.
36-ാം വയസ്സില്‍ യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രിയായ അദ്ദേഹം ഇപ്പോഴും അധികാര സോപാനത്തില്‍.77-ാം വയസ്സില്‍ അഞ്ചാം തവണയും രാജ്യസഭാംഗം. ഗജകേസരി യോഗം, അല്ലാതെന്തു പറയാന്‍. കോണ്‍ഗ്രസ്സിലെ യൂത്തന്മാര്ക്കു പ്രതികരണമില്ലേ?
അഡ്വ: പി കെ ശങ്കരന്‍കുട്ടി,
കഴക്കൂട്ടം
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് മീറ്റ്?
കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് മീറ്റ് പാലായില്‍ സമാപിച്ചിരിക്കുകയാണല്ലോ. സ്പോര്‍ട്സ് മീറ്റ് ‘കേരളാ സ്റ്റേറ്റ് സ്കൂള്‍ കായികോല്‍ത്സവം’ ആണത്രെ. എന്താണ് ഇതിന്റെ അര്‍ത്ഥം? കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കായികോത്സവം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ കേരളത്തിലെ ഗവ. അംഗീകാരമുള്ള മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഈ കായികോല്‍സവത്തില്‍ പങ്കെടുപ്പിക്കുന്നുണ്ടോ? കേരളത്തിലെ ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ മാറ്റിനിറുത്തിക്കൊണ്ടല്ലേ ഈ സംസ്ഥാന സ്കൂള്‍ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയവിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളും കേരളത്തിലെ മണ്ണില്‍ പിറന്ന കുഞ്ഞുങ്ങളല്ലേ?
കേരളത്തിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്നത് ക്രൂരമായ വിവേചനമല്ലേ? സര്‍ക്കാര്‍ ഇവിടെ ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ പാര്‍ശ്വവല്‍ക്കരിക്കുകയല്ലേ ചെയ്യുന്നത്? ഈ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്കൂള്‍ ഗെയിംസിലോ, ഏഷ്യന്‍ സ്കൂള്‍ ഗെയിംസിലോ, ലോക സ്കൂള്‍ ഗെയിംസിലോ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് കേരളത്തിലെ ഗവ. അംഗീകാരമുള്ള മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സ്കൂള്‍ കായിക മേളയല്ലേ സര്‍ക്കാര്‍ സംഘടിപ്പിക്കേണ്ടത്.
കേരളത്തിലെ ഓരോ നികുതിദായകന്റെയും പണമാണല്ലോ ഈ കായികമേളകള്‍ക്ക് ചെലവാക്കുന്നതും. അതുകൊണ്ട് വരുംനാളുകളിലെങ്കിലും കേരളത്തിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ഒരു സംസ്ഥാന കായികോത്സവത്തിന് സര്‍ക്കാര്‍ തയ്യാറാകുമോ?
ജോര്‍ജ് കുളങ്ങര,ചെയര്മാന്,
വേള്‍ഡ് മലയാളി കേരളാ കൗണ്‍സില്‍
ദേശീയ പാതയുടെ സ്ഥലങ്ങളെവിടെ?
കേരളത്തിലുളള ദേശീയ പാതകള്‍ നവീകരിച്ചതിന്റെ ഭാഗമായി സ്ഥമെടുത്ത് വളവുകള്‍ നിവര്‍ക്കുകയും ദിശമാറ്റുകയും ചെയ്തിട്ടുണ്ടല്ലോ.എന്നാല്‍ മുന്‍പ് ഉണ്ടായിരുന്ന പാതയുടെ ഭാഗങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആ സ്ഥലങ്ങള്‍ ഇന്നെവിടെയാണ്?
കേരളത്തിലെ പല ഭാഗത്തും ഇന്ന് ആ സ്ഥലങ്ങള്‍ പലരുടേയും ഉടമസ്ഥതയിലായിരിക്കുന്നു. ഇങ്ങനെയുളള സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി കണ്ടത്തി ദേശിയ പാത അതോറിറ്റിക്ക് മുതല്‍ക്കൂട്ടുണ്ടാകുന്ന രീതിയിലേക്കുളള നടപടികള്‍ സ്വീകരിക്കേണ്ടതല്ലെ.
ജി.കെ.പിളള തെക്കേടത്ത്,
നെട്ടൂര്‍, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: