രാജാക്കാട്: രാജാക്കാട് സേനാപതി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയവിടുതി മുക്കുടി റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട റോഡ് കുളമായി മാറിയിരിക്കുകയാണ്. രണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന ആളുകള്‍ക്ക് ആശ്രയമായ റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
പഴയവിടുതി മുതല്‍ മുക്കുടി വരെയുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് പലയിടത്തും ടാറിങ് പൂര്‍ണ്ണമായി തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറിയിരിക്കുന്നത്. ദിവസേന സ്കൂള്‍ ബസുകളും മറ്റ് യാത്രാ വാഹനങ്ങളും കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പട്ട് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു ഫലവുമില്ല. മഴയാരംഭിച്ച് റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായതോടെ റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലം എംഎല്‍എ കൂടിയായ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയ്ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
ഇരുപഞ്ചായത്തുകളുടേയും അതിര്‍ത്തിയിലുള്ള പാലവും തകര്‍ന്നിരിക്കുകയാണ്. ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം പാലത്തില്‍ കെട്ടി നില്ക്കുന്നതിനാല് കാല്‍നട യാത്രികര്‍ക്ക് ഇതുവഴി കടന്നുപോകുവാനും കഴിയാത്ത സാഹചര്യമുണ്ട്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. റീ ടാറിങ് നടത്തുന്നതിനൊപ്പം പാലവും പുതുക്കി നിര്‍മ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: